ഒരു പ്രവാസിയുടെ കാവ്യ പുസ്തകം...

Friday, May 1, 2009

മാന്ദ്യം (കവിത)

പൊന്‍പൊടിമണലേറ്റി
കണ്ണിപൊട്ടിയരിപ്പകള്‍
ഏച്ചു കെട്ടിയ ചട്ടകള്‍
പുറം തേടും വറുതികള്‍!

അകപ്പെട്ടോര്‍‌ക്കറിയാം
പുറത്തേക്കുള്ളൊറ്റമൂലികള്‍,
പുറപ്പെട്ടാലൊടിയും
പെരും‌പൂരക്കൊടിമരം.

വെണ്ണതേച്ചരാവയവെട്ടി-
ക്കറവ വറ്റിയ പകലുകള്‍,
മുള്ളുടക്കിയന്തിച്ചമയം,
മുള്‍മുറിഞ്ഞതിര്‍വേലി-
പ്പടര്‍പ്പില്‍ തലനീട്ടി
കരിപുരണ്ടൊട്ടകം
ഇല്ലാച്ചെവിയാട്ടിയിലഞ്ഞി-
ത്തറമേളം രുചിക്കും
വര്‍ഷോല്‍സവം!

വാലറ്റ പാലങ്ങള്‍
തുരുമ്പിച്ച ലോറിക്കടിയില്‍‌തൂങ്ങി-
ത്തടം വറ്റിയ ചാലിന്റെയന്തി-
ച്ചെളിമണം താഴെ....

കൂടിയാര്‍ത്തു നെയ്ത
വല‍ക്കണ്ണിക്കപ്പുറം
തടിയന്‍ കൊതുകുകള്‍,
മൂളിയാര്‍ത്തിരമ്പിയൊരിറ്റു
നീരുതേടി, ചിറകില്ലാ-
ത്തഭയാര്‍‌‌ത്ഥികള്‍....

Friday, February 20, 2009

ബ്ലോഗ് മീറ്റ് യു.എ.ഇ.ഒരവലോകനം.

മുഖമില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍, നിറഞ്ഞ ചിരിയുടെ സൗഹൃദ സാന്നിദ്ധ്യമായി മാറുന്നതിന്റെ
ഊഷ്മളമായ ജൈവീക സമാഗമമായിരുന്നു ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ യു.എ.ഇ. മീറ്റ് ഫെബ്രുവരി!!!!!

മീറ്റിനെകുറിച്ചുള്ള വിശദമായ ഫോട്ടോകളും റിപ്പോര്‍ട്ടുകളും താഴെയുള്ള ലിങ്കുകളില്‍കൂടി കാണാവുന്നതാണ്...
മീറ്റിനിടയിലെ ചില രസകരമായ നുറുങ്ങുകളും ചിത്രങ്ങളും നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.....



"ഉപ്പാ, ഉപ്പാ​‍..., എന്റുപ്പാനെക്കണ്ടോ?"
ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍
ഒരു കുഞ്ഞു പയ്യന്‍ ഇങ്ങനെ ചോദിച്ചുകൊണ്ടാണ്
അവിടേയ്ക്ക് വന്നത്!!!

"നിന്റുപ്പാന്റെ ബ്ലോഗിന്റെ പേരു പറയടാ, എന്നാലേ ആളെ മനസ്സിലാവൂ,"
കോഴിക്കാലില്‍ മിഷന്‍ ഫെബ്രുവരി - 20, ഓപ്പറേഷന്‍ നടത്തുന്ന
ഏറനാടനാണ് കാലില്‍ നിന്ന് ചുണ്ടെടുത്ത് അങ്ങനെ ചോദിച്ചത്...

"തറവാടി"

ദി സ്മാര്‍ട്ട് യംഗ് ബോയുടെ ഉത്തരം ഉടനെ വന്നു...
"ആഹാ തറവാടിയുടെ മോനാ...അപ്പം നിനക്കും കാണുമല്ലോടാ ഒരു ബ്ലോഗ്!?
നിങ്ങള്‍ സകുടുംബ ബ്ലോഗേഴ്സല്ലേ"

ഏറനാടന്‍ കത്തിക്കറയുന്നു....

"നീയെവിടാ? നിന്നെ ഞാന്‍ എവിടെയൊക്കെ തിരക്കി, വാ വന്ന് ബിരിയാണി കഴിക്കാം.."

വല്യമ്മായി കുഞ്ഞുവാവയായ ബ്ലോഗറെയും എടുത്തുകൊണ്ട് കടന്നു വന്ന് അവനെയും കൊണ്ട് പോകുന്നു...


"നിനക്കറിയണോ? കഴിഞ്ഞയാഴ്ച ഞാന്‍ ഒരുറക്കത്തിനിടയില്‍ അര്‍ദ്ധരാത്രി ഉണര്‍ന്നെണീറ്റാണ്
അച്ചന്‍ എന്ന പുതിയ കവിതയെഴുതിയത്!!!!!"
ദോഹയില്‍ നിന്ന് ദുബായിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ
കവി, രാമചന്ദ്രന്‍ വെട്ടിക്കാട്ട് തിരക്കിനിടയിലും മീറ്റിനെത്തി തന്റെ സൃഷ്ടിയെക്കുറിച്ച്
വാചാലനാകുന്നു....

"ശിവേട്ടാ, നിങ്ങള്‍ 'കൂട്ട'ത്തില്‍ മാത്രം പോസ്റ്റാതെ ചിലപ്പോഴെങ്കിലും ബ്ലോഗിലും കവിതകള്‍ പോസ്റ്റണേ....
ഈയുള്ളവന്റെ അപേക്ഷയെ ശിവപ്രസാദ്/മൈനാഗന്‍ എന്ന പ്രിയ കവി ഇങ്ങനെ പ്രതിവചിച്ചു :
"ബ്ലോഗ്സ്പോട്ട് എന്ന സൈറ്റ് തന്നെ കമ്പനി സെര്‍‌വറില്‍ ബ്ലോക്ക് ചെയ്തതാ!! ഇനി എന്നാണാവോ
'കൂട്ടം'ബാന്‍ ചെയ്യുന്നത് അതു വരെയുണ്ടാകും ഈ പോസ്റ്റിംഗ്....

അള്‍ട്രാസര്‍ഫ് എന്ന പ്രോക്സിയ്ക്ക് വൈറസിനോടുള്ള ആഭുമുഖ്യത്തെ നീരസത്തോടെ കാവലാന്‍
ഓര്‍മ്മിപ്പിക്കുന്നു..സെര്‍വര്‍ കേടുവരുത്തിയതിന്റെ കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല...

അമേരിക്കയില്‍ അനോണി ബ്ലോഗര്‍മാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് മുന്‍പിലിരിക്കുന്ന
ബ്ലോഗേഴ്സിനോട് കൈപ്പള്ളി വാചാലനാകുന്നുണ്ട്....
"നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ഭായ്, നിന്റെ ബ്ലോഗില്‍ നാളെമുതല്‍ അനോണിമാരുടെ ഭരണിപ്പാട്ടാകും"
എന്ന് എന്റെ തൊട്ടുമുന്‍പിലുള്ള ബ്ലോഗര്‍ ആത്മഗതിച്ചത് ഇവിടെ എഴുതാതെ തരമില്ല..

"വീട് കൊടകരയില്‍ ജോലി ജെബലാലിയില്‍ ഡെയ്‌ലി പോയി വരും"
എന്ന് വിശാലമനസ്ക്കന്റെ പുത്തന്‍ പാജിറോയുടെ റിയര്‍ഗ്ലാസില്‍ വെളുത്ത നെടുങ്കന്‍
അക്ഷരത്തില്‍ എഴുതിവെച്ചതു കണ്ട്,
"ഇതു മലയാളത്തില്‍ അസ്സല് തെറിയാണെന്ന് പറഞ്ഞ് നിന്നെ ഞാന്‍ സി.ഐ.ഡി.യെക്കോണ്ട്
കസ്റ്റഡിയിലെടുപ്പിക്കും"
എന്ന് വിരട്ടിയത് മറ്റാരുമല്ല.... നമ്മടെ സ്വന്തം കാവലാന്‍ തന്നെ!!!!

അതിനിടയിലാണ് ആ ഫ്ലാഷ് ന്യൂസ് തേങ്ങാ മുതലാളി 'സുല്‍'സ്ക്രോളിംഗ് ചെയ്തത്!!!
ഏറനാടന്‍ മുഖ്യ വേഷത്തിലഭിനയിച്ച "മണല്‍ക്കാറ്റ്" എന്ന ടെലിഫിലിമിന്റെ
സി.ഡി. അബുദാബി പോലീസ് പിടിച്ചെടുത്തത്രേ!!!
എന്തിനാണെന്നല്ലേ?....
ഏതുവിധ മൂന്നാം പ്രയോഗത്തിലും സത്യം പറയാത്ത പെരുങ്കള്ളന്മാര്‍ക്ക് ഈ
ഫിലിം രണ്ടു തവണ കാട്ടിക്കൊടുത്താല്‍
"സാറേ, ഞങ്ങള്‍ക്ക് ഇനിയും ഈ സില്‍മ കാട്ടിത്തരല്ലേ സാറന്മാരേ...
നിങ്ങളെന്തുപറഞ്ഞാലും ഞങ്ങള്‍ സമ്മതിച്ചോളാം... അല്ലെങ്കില്‍ ഞങ്ങളുടെ തല വെട്ടിക്കൊന്നോളൂ...
എന്നാലും ഈ സിനിമ ഇനിയിടരുതേ" എന്ന് നിലവിളിച്ച് എല്ലാം തുറന്ന് സമ്മതിക്കുമത്രേ!!!

ഈ സി.ഡി.യുടെ കൂടുതല്‍ കോപ്പികള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് എമിറേറ്റ്സിലെ
ക്രൈം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുകൂടി എത്തിച്ചുകൊടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ടത്രേ...
(ഏറനാടാ എനിക്ക് ജാമ്യം, ഞാനല്ല, സുല്ലാണ് പറഞ്ഞത്!)

പ്രിയാ ഉണ്ണികൃഷ്ണന്റെ 'പ്രയാണം'എന്ന കവിതാസമാഹാരം നോക്കി
'പ്ര...ണ...യം...' എന്ന പേര് തെറ്റിവായിച്ച കുറുമാനെ നോക്കി
ബിരിയാണിയും കോളയും മിക്സ് ചെയ്ത് അടിച്ചാല്‍ ഇങ്ങനെ ഫിറ്റ് ആകുമോ?
എന്ന് അനോണി കമന്റിട്ടത് ആരെന്നറിയുമോ?.....

ലാപുടയുടെയും വിഷ്ണുമാഷിന്റെയും ലീലാ.എം. ചന്ദ്രന്റെയും പുസ്തകങ്ങള്‍ ബാക്കിയായപ്പോള്‍,
ഒരു ഫ്ലാസ്കില്‍ ചായയും മറ്റൊരുപാത്രത്തില്‍ കടല വറുത്തതുമായി,
'അഞ്ച് ദിര്‍ഹത്തിന് ഒരു ബുക്ക് വാങ്ങിയാല്‍ ഒരു ഗ്ലാസ് ചായയും നാല് മണിക്കടലയും
ഫ്രീ' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പുസ്തകവിതരണം ഏറ്റെടുത്ത കിച്ചുച്ചേച്ചിയെ
പ്രോല്‍സാഹിപ്പിച്ച്, " കടന്നു വരൂ 'നിലവിളികള്‍' വാങ്ങുമ്പോള്‍ വളയിട്ട കൈയ്യാല്‍ ചായ ഫ്രീ"
എന്ന് ചേച്ചിയെ പ്രോല്‍സാഹിപ്പിച്ചത് കൈതമുള്ള് മാഷ് തന്നെയായിരുന്നില്ലേ...?

ചുമയുണ്ടോ? അതിനിതാ ബെസ്റ്റ്! രണ്ട് വീതം മൂന്ന് നേരം ഇത് കഴിച്ചാല്‍ മതി
എന്ന് ഹരിയണ്ണന്‍ വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തിയുടെ കോപ്പി കൊടുത്ത്,
ഫാര്‍മസിയില്‍ ഇരിക്കുന്ന ഓര്‍മ്മയില്‍ മാറിപ്പറഞ്ഞത് ചിരി പടര്‍‌ത്തിയെന്ന് ആരോ നുണ
പറഞ്ഞതാണ്...
സലാലയില്‍ നിന്ന് വിശാഖ് ശങ്കര്‍ ബസ്സ് വഴി കൊടുത്തു വിട്ട വിഷ്ണുമാഷിന്റെ
പുസ്തകങ്ങളുടെ കോപ്പിയ്ക്കു വേണ്ടി ഹരിയണ്ണന്‍ കാത്തു നിന്നതോര്‍ക്കുമ്പോള്‍...!!!!

"ലിബിയയില്‍ ജനിച്ചതുകൊണ്ടാണോ കഥാകാരന്‍ സിമി ഫ്രാന്‍സിസ് ഇങ്ങനെ തടിച്ച് ഇരുണ്ടു
പോയത്"
എന്ന് സംശയം ചോദിച്ചപ്പോള്‍ മിണ്ടാണ്ടിരിയെടോ എന്ന് ഞാന്‍ കാലില്‍ ചവിട്ടിപ്പറഞ്ഞതാരോടാണ്..?


നിരര്‍ത്ഥകമായ ബുദ്ധിജീവി ചര്‍ച്ചകളോ സീനിയര്‍ ബ്ലോഗര്‍മാരുടെ
ജാഡാവിലാസങ്ങളോ ഇല്ലാതെ
ഒത്തൊരുമിച്ച് തളം കെട്ടി നിന്ന ഒരു സ്വപ്നതടാകം പോലെ
വശ്യവും സുന്ദരവുമായിരുന്നു 2009 ലെ ആദ്യ ബ്ലോഗ് മീറ്റ്..
എണ്‍പതിലധികം ഘടാഘടിയന്മാരായ ബൂലോഗ പുലികള്‍ ഒത്തു ചേര്‍ന്ന
ഈ മഹാമാമാങ്കം എല്ലാംകൊണ്ടും ഇതുവരെ നടത്തിയതില്‍ വെച്ച്
വിശാലവും അവിസ്മരണീയവുമാണെന്ന് സ്മരിക്കാതെ വയ്യ!!

ആദ്യാവസാനം വരെ ഓടി നടന്ന് മീറ്റിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്ത സീനിയര്‍ ബ്ലോഗര്‍മാരായ ദേവേട്ടന്‍, അപ്പു, വിശാലമനസ്കന്‍, അഗ്രജന്‍
സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി തുടങ്ങി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ
കൂടി വിളവെടുപ്പാണിതെന്ന് പറയാതെ വയ്യ...!
അസാന്നിദ്ധ്യം കൊണ്ട് നിറസാന്നിദ്ധ്യമായ ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യേച്ചി, തണല്‍ തുടങ്ങി
ഒട്ടനവധി ബ്ലോഗര്‍മാരുടെ ഓര്‍മ്മകള്‍ മൊബൈല്‍ കോളുകളിലൂടെ പങ്കിട്ടെടുത്ത് അവരെയും
വേദിയിലേക്ക് ഓര്‍മ്മപ്പെടുത്തിയതോടെ നിറഞ്ഞ മനസ്സുകളുടെ കൂടിച്ചേരല്‍
അവിസ്മരണീയമായ അനുഭവമായി മാറി...!

യൂറൊപ്പിലെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി
ഐ.ടി. ജോലി ഉപേക്ഷിച്ച് ദുബായിലെ ഊഷരതയിലേക്ക്
കുടിയേറിയ വരവൂരാന്റെ ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു മുന്നിലൂടെയാണ്
ഈയിടെയായി ദിവസവും പോയി വരാറുള്ളത്...
തൊട്ടടുത്തുള്ള ഈയവതാരത്തെ ഈ മീറ്റില്ലെങ്കില്‍ ഇങ്ങനെ കാണാനും
അടുത്തറിയുവാനും കഴിയുമായിരുന്നോ?

നസീര്‍ കടിക്കാട്, നജൂസ്, മൈനാഗന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, വരവൂരാന്‍, പകല്‍ക്കിനാവന്‍, സുല്‍
തുടങ്ങി പ്രതിഭാധനരായ കവികളാലും സമ്പന്നമായിരുന്നു ഈ കൂട്ടായ്മ എന്ന് പറയാതെ വയ്യ,
കൊടകരപുരാണത്തിന്റെ മുതലാളി വിശാലമനസ്ക്കനെ കുടുംബസമേതം കാണാന്‍ സാധിച്ച നിറഞ്ഞ സന്തോഷം
പുതു ബ്ലോഗര്‍മാരും മറച്ചു വെച്ചില്ല....

ഹൃദ്യമായ വാചാലതയില്‍ പ്രിയങ്കരരായി കുറുമാനും കൈപ്പള്ളിയും
താരതമ്യേന പക്വമാര്‍ന്ന നിശബ്ദദതയാല്‍ ശ്രേഷ്ഠനായ് സീനിയര്‍ ബ്ലോഗര്‍ രാജീവ് ചേലനാട്ടും
നിറഞ്ഞു നിന്നപ്പോള്‍, കൈതമുള്ള് മാഷും അഞ്ചല്‍ക്കാരനും സജീവ സാന്നിദ്ധ്യമായി
ഓടി നടന്നു.....
പേരോര്‍മ്മയില്‍ നില്‍ക്കാത്തതും ഒറ്റപ്പരിചയപ്പെടലില്‍ പച്ചകത്താതെ നില്‍ക്കുന്ന
പുതിയ ബ്ലോഗര്‍മാരാലും, ബ്ലോഗ് രംഗത്ത് ഇപ്പോള്‍ സജീവ സാന്നിദ്ധ്യമാകാത്തതും
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്ലോഗിംഗ് തുടങ്ങിയ ആചാര്യന്മാരാലും സമ്പന്നമായ
വേദിയില്‍ കൊച്ചു കുഞ്ഞുങ്ങളുടെ ചടുല സാമീപ്യവും ഹരം പകര്‍ന്നു...

പതിവു പല്ലവി പ്രകാരം വെള്ളിയാഴ്ച ബ്രഞ്ചിനാണ് ഉണരുക...
ഇത്തവണ അലാറം വെച്ച് ഏഴുമണിക്കുണരുമ്പോള്‍
ഈന്തപ്പനംപട്ടകളില്‍ നിന്ന് മഞ്ഞുതിര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു...
തണുപ്പുകാലത്തിന്റെ നിത്യസന്ദര്‍ശകരായ,
കഴുത്തില്‍ കറുപ്പു രാശി കലര്‍ന്ന,
വെണ്മയാര്‍ന്ന കടല്‍ക്കാക്കകളുടെ വെള്ളച്ചിറകുകളിലേക്ക്
ഉദയം പടരുന്നതേയുണ്ടായിരുന്നുള്ളൂ...

ഷാര്‍ജ്ജ കോണ്‍കോര്‍ഡ് സിനിമയ്ക്ക് മുന്നില്‍ കാത്തു നിന്ന
'കാവലാ'നുമൊന്നിച്ച് തൊട്ടടുത്തുള്ള
പാര്‍ത്ഥന്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴേക്ക്
ആവി പറക്കുന്ന സാമ്പാറും ഇഡ്ഡിലിയും ചട്നിയും,
മേമ്പൊടിയായ് ഞാലിപ്പൂവന്‍ പഴവും റെഡിയാക്കിവെച്ചിട്ടുണ്ടായിരുന്നു,
പാര്‍ത്ഥന്‍ ചേട്ടന്റെ ശ്രീമതിയും ബൂലോഗരുടെ പ്രിയ കവിയിത്രിയുമായ ചന്ദ്രകാന്തം!!!

പാര്‍ത്ഥന്‍ ചേട്ടന്റെ കാറില്‍ സബീല്‍ പാര്‍ക്കില്‍ എത്തിയതിനു ശേഷമുള്ള
ദൃശ്യ വിസ്മയങ്ങല്‍ ഫോട്ടോഗ്രാഫിയുടെ കുലപതികളായ മറ്റു ബ്ലോഗര്‍മാരുടെ
പോസ്റ്റുകളിലൂടെ ഇനിയും കാണാന്‍ തുടങ്ങുന്നതേയുള്ളൂ....

വിലകൂടിയ ക്യാമറകളും ലെന്‍സുകളുമായി ഒക്കെ എത്തിച്ചേര്‍ന്ന
പാര്‍ത്ഥന്‍, അപ്പു, ദേവേട്ടന്‍, വിശാലന്‍, കൈപ്പള്ളി, അനില്‍ശ്റീ, പകല്‍ക്കിനാവന്‍
തുടങ്ങിയവരുടെ പോട്ടത്തിനിടയില്‍ എന്റെ ഈ ചെറിയ കനോണില്‍ പതിഞ്ഞ
വികലമായ ചിത്രങ്ങള്‍ വെറുതേ ഇതോടൊപ്പം ചേര്‍ക്കുന്നു!
ഒരു മനസ്സമാധാനത്തിന്!!!






മഹോല്‍സവത്തിന്റെ വേദി, സബീല്‍ പാര്‍ക്ക് ദുബായ്





വഴി, ഇതിലേ നടന്ന് ഫസ്റ്റ് റൈറ്റ് എടുത്തോളൂ...





On Road....




ബ്ലോഗര്‍മാരായെലെന്താടോ? ഒന്നിറങ്ങി തള്ളിത്തന്നൂടെ ട്രാഫിക് ബ്ലോക് ആവുന്നത് കണ്ടില്ലേ?....
breakdown on the way...





തറവാടിയ്ക്ക് ചായ കിട്ടിയോന്നാര്‍‌ക്കറിയാം (വല്യമ്മായിയും സംഘവും)





വിശാല മനസ്ക്കനും വിശാല മനസ്ക്കിയും
വിശാല മനസ്ക്കിനി ജൂനിയേഴ്സും...




പകല്‍ക്കിനാവനും കിനാവിനിയും കിനാവാവയും





"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"






"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"
ബ്ലോഗ് ഡിസ്ക്രിപ്ഷന്‍ വിശാലന്റെ വണ്ടിയിലും...




ഈ ഭൂമീന്ന് പറഞ്ഞത് ഉരുണ്ട ഒരു ഗോളമാണ്!!!!
കൈപ്പള്ളിയുടെ കത്തി....





കാവലാനാണോ കനലാണോ കൂടുതല്‍ ഉയരം...




ഞാന്‍ സമീഹ, ഇന്നെന്റെ പ്രോഗ്രാം കൈരളി ടി.വി. യിലുണ്ടേ
കാണാന്‍ മറക്കരുത്...




ഫോട്ടം കിടിലനായിരിക്കണം, അല്ലെങ്കിലതിന് മെനക്കെടരുത്





അത്തള പിത്തള തവളാച്ചി....
(ഇതതല്ല പോട്ടം പിടിക്കുന്നതാ)




ഞാന്‍ പാര്‍ത്ഥന്‍ ഗാണ്ഢീവം എന്ന ബ്ലോഗിന്റെ മൊയ്ലാളി...





ഇതിന്റെ ഓരോ അഡ്ജസ്റ്റ്മെന്റുകള്...ഓട്ടോ ഫോക്കസാ ഗഡീ നല്ലത്..




രണ്ട് സുന്ദരന്മാരോടൊപ്പം........
സാല്‍ജയോടും ഉഗാണ്ടയോടുമൊപ്പം...




ഡേയ് പുസ്തകത്തിന്റെ കാശ് തന്നിട്ട് പോഡേയ്..




ഇങ്ങനൊന്നും ആയാല്‍പ്പോരാ, ഗൗരവപരമായ ചര്‍ച്ചകളും നടക്കണ്ടേ?

പാര്‍ത്ഥന്‍, രാജീവ് ചേലനാട്ട്, ഷംസുദ്ധീന്‍....





ഉണ്ണിയപ്പം ....




മാഷേ 'പരോളൊ'ന്ന് കാണിച്ച് തര്വോ?...
സങ്കുചിതന്‍ പരിചയപ്പെടുത്തുന്നു.......




കല്യാണമിങ്ങനെ നീണ്ടതോണ്ടല്ലേ!!!!
അല്ലെങ്കില്‍ ഞാനും ഇങ്ങനെയൊരു കുഞ്ഞാവയെയും കൊണ്ട് വരുമായിരുന്നില്ലേ...
അടുത്ത മീറ്റാവട്ടെ കാട്ടിത്തരാം.... ഉഗാണ്ട രണ്ടാമന്റെ കുണ്ടിതം.!!!!!




ഈ വിഷ്ണു മാഷൊരു സംഭവം തന്നെ
എന്തായാലും 'കുളം + പ്രാന്തത്തി ഒന്ന് വാങ്ങിയേക്കാം)
യൂസുഫ്പയുടെ ചിന്തകള്‍..




ഈ ടെന്റിന്റുള്ളില്‍ കേറി രണ്ടെണ്ണം വീശിയാലോ?.
അഗ്രജന്‍ വലിയാനുള്ള പ്ലാനില്‍





പ്രിയ കവി നസീര്‍ കടിക്കാട്, മൈനാഗന്‍, രാമചന്ദ്രന്‍ എന്നിവരോടൊപ്പം.....






'ചിലന്തി'ക്കെങ്ങനെ ചിലവുണ്ടോ സിമീ?
ഒരു കോപ്പി ഫ്രീയായി എനിക്കു തര്വോ കൈയ്യൊപ്പിട്ട്.....
രാജീവ് ചേല്ലനാട്ട് സിമി ഫ്രാന്‍സിസിനോട്..





ഇങ്ങനൊന്നും ആയാ ശരിയാവൂലെടീ, നമുക്കും ഓരോ ബ്ലോഗ് തുടങ്ങണം....
എന്നാലേ ഇവരുടെയിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ...





ഈ കത്തി കേട്ടെന്റെ നടുവൊടിഞ്ഞു....





ദോഹയിലോട്ട് വരുമ്പൊ വിളിക്കണം...
രാമചന്ദ്രന്‍ വെട്ടിക്കാട്ടും അഞ്ചല്‍ക്കാരനും...ഏറനാടനും





ഇതൊന്ന് തീര്‍ത്തിട്ട് വേണം അടുത്ത ഫോട്ടോയെടുക്കാന്‍...
ഫോട്ടോഗ്രാഫര്‍ കൂടിയായ ഷംസുദ്ധീന്‍





കശ്മലന്‍ ഒരു നാണോമില്ല, ഒരു മുണ്ടുടുത്തൂടെ?...
അഗ്രജന്‍ മരത്തിന് മുണ്ടുടുപ്പിക്കുന്നു...!





ഒരു പപ്പടം കൂടി തര്വോ? കരീം മാഷിന്റെ വിഷമം





ആ വെള്ളം മുഴുവനും കുടിച്ചോ വിശാലേട്ടാ അടുത്ത പോസ്റ്റിടാനുള്ളതാ....





ഹൗ, മുളക് കടിച്ചെന്നാ തോന്നണേ....





മധുരം, ശ്ശി കുറവുണ്ടോ?....
ബ്ലോഗര്‍ കിച്ചു, അണ്ടര്‍ ക്വാളിറ്റി കണ്ട്രോള്‍ ടെസ്റ്റ്....





ആ വടം കിട്ടിയാല്‍........ ഒന്ന് വലിക്കാമായിരുന്നു....





പഞ്ഞിമുട്ടായി, പഞ്ഞിമുട്ടായിയേ.... ഇടവേള...





അല്പ്പം കോണ്‍ ആയാലോ?





ഇന്നലെ രാത്രി ഇത്രേ അടിച്ചുള്ളൂ..ന്നിട്ടും മണം വരുന്നുണ്ടോ?
കൈതമുള്ള് മാഷ്, രാമചന്ദ്രന്‍ ശിവപ്രസാദ്/മൈനാഗന്‍






അതേയ് കിലുക്കാം പെട്ടീ ഞങ്ങളിവിടെ തകര്‍ക്കുകയാ....
ശിവേട്ടന്‍, രാമചന്ദ്രന്‍, മീ, ഹരിയണ്ണന്‍, കൈതമുള്ള് മാഷ്...





എന്റെ പോട്ടം ഒറ്റക്കിടുത്താല്‍ മതി : പൊതുവാള്‍




കൈപ്പള്ളിയേക്കാള്‍ വല്യ ലെന്‍സെന്റമ്മോ!!!!!





ഹരിയണ്ണന്‍ കനല്‍ വിശാലന്‍ ഞാന്‍....





ഇതു കിടിലനായിരിക്കും!!!
ശിവേട്ടന്‍, കുറുമാന്‍, വിശാലന്‍, സിദ്ധാര്‍ത്ഥന്‍, സിമി....





ഞാന്‍ മൈനാഗന്‍...





ആരുവാടേ കൂടുതല്‍ ചുള്ളന്‍?
ഉഗാണ്ട രണ്ടാമന്‍ ഏറനാടന്‍





നമുക്കീ വാരഫലം ഇനി ദിവസഫലമാക്കിയാലോ?
അനില്‍ശ്റീയും ....അഞ്ചല്‍ക്കാരനും...





പുസ്തകവില്പ്പന.....




പുസ്തകവില്പ്പന.....




എന്റെ ക്യാമറ വലിച്ചെറിഞ്ഞ് ഞാനീ നാടു തന്നെ വിട്ടു പോകേണ്ടി വരും
ഇതിനിടയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല...കട്ടായം...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും
ഇവിടെയും കാണാം

യു.എ.യിക്ക് പുറത്ത് ആയിപ്പോയ മറ്റു ബ്ലോഗേഴ്സിനും.....
(ആഗ്നേയ, ബിന്ദു കെ.പി., ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യ, തണല്‍....തുടങ്ങി ഒട്ടനവധി)

പിന്നെ ഈ ഭൂലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ 'ബൂലോഗ' സൗഹൃദങ്ങള്‍ക്കും
ഈ മീറ്റ് സമര്‍പ്പിക്കുന്നു....

പനിപിടിച്ച് അവധിയെടുത്ത് വീട്ടിലിരിക്കുന്നതിനിടയിലാണ്
മീറ്റിന്റെ വിവരമറിഞ്ഞത്.
പങ്കെടുക്കാന്‍ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല!!!
ചില സൗഹൃദങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് മീറ്റിനെത്തിയത്...
ഇപ്പോള്‍ മനസ്സിലാക്കുന്നു...
പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ
നഷ്ടമാകുമായിരുന്നു ഇത്.....

Monday, January 12, 2009

ഒറ്റയാന്‍ സ്വപ്നങ്ങള്‍

വനഗര്‍ഭത്തിലേക്ക് നിരങ്ങി നീങ്ങുന്ന
വണ്ടിയുടെ നേര്‍ക്ക്, വഴിമുടക്കിയൊരാന!
സ്വപ്നങ്ങളിങ്ങനെയാണ്,
ചിതറിയ രംഗങ്ങളൊന്നിച്ച് ചേര്‍ക്കാനാകാതെ,
ഒന്നും മുഴുമിപ്പിക്കാനാകാതെ,
വഴിവക്കിലിടറിവീഴുന്നു.
വാക്കു പുതച്ച് വര്‍‌ത്തമാനത്തിന്റെ വഴിമാറി നടക്കുന്ന
എന്നെപ്പോലെ! നിന്നെപ്പോലെയും!

ഏത് കാട്ടിലേക്കായിരുന്നു യാത്ര?
ഇനിയും വെളിച്ചം വീഴാത്ത,
ചില്ലകളിലസ്ഥിപൂക്കുന്ന, ആഫ്രിക്കന്‍ വനമ്പാത?
മണലില്‍ മജ്ജകാഞ്ഞ, മരുവില്‍ തൊലിയടര്‍ന്ന
വെടിയില്‍ ചോരപൂക്കുന്ന
മദ്ധ്യപൂര്‍‌വ്വേഷ്യന്‍ ചുടുകാട്?
കുന്ന് ചുട്ട്, പുഴ വാറ്റി, വയലുകാച്ചി
വളച്ചെടുത്ത അക്വോഷ്യന്‍ നാട്ടുകാട്?

കാട്ടുഗര്‍ഭങ്ങളിലേക്കീയിടെ ശീതോഷ്ണ
തുടര്‍‌യാത്ര നടത്തുന്നതിനാലാകാം
ഒന്നൊന്നില്‍നിന്നിഴപിരിച്ചെടുക്കാനാവാത്തത്!!!

ഏതുവണ്ടിയിലായിരുന്നു യാത്ര?
പതുത്ത, പകുത്തിളംചൂടില്‍ നറുതേന്‍
നുകര്‍ന്നെന്റെ ബോസിന്റെ ഹമ്മറില്‍?
(പോകുന്നത് വനാന്തരത്തേക്കെന്നാലും
യാത്രകളില്‍ വിട്ടുവീഴ്ചയില്ല,
കൊഴുപ്പാര്‍ന്നധികാരികള്‍ക്ക്...)
അതോ അവള്‍ക്കിഷ്ടമുള്ള,ഞങ്ങളിനിയും
വാങ്ങാത്ത ബി.എം.ഫോര്‍‌വീലര്‍?
ലക്ഷ്യ്ത്തിലേക്കെത്തുന്നതിനു മുന്‍പെ-
പ്പോഴുമെണ്ണതീരുന്ന എന്റെ കൊറോള?
അതോ നാട്ടിലെ ആ പഴയ ഹീറോ ഇരുചക്രം?
ചക്രങ്ങളങ്ങിനെയാണ്, സ്വപ്നത്തിലും വേഗത്തില്‍
ഫോര്‍‌വീല്‍ കണക്ട് ചെയ്ത്,
രണ്ടില്‍ നിന്നും നാലായും ആറായും
പതിനാറായും നീണ്ട് ഒടുവില്‍
തേരട്ടയെപ്പോലെ ഞെരിഞ്ഞു ചുരുങ്ങുന്നു.)

ഏതായിരുന്നു വഴിമുടക്കിയ ആന?

വൈരൂപ്യത്തിന്നാഫ്രിക്കന്‍ അരക്കെട്ട്,
ദ്രാവിഡനാര്യത്തിടമ്പേറ്റ ഭാരതക്കരിവീരന്‍,
മാംസ,പ്രണയ, വ്യാപാര'ത്തായ്‌ലാന്‍ഡ്' നപുംസകം,
അതോ എന്റെയിറയത്തെ കുഴിയാന!!!

ഭീതിദമായ ഒറ്റയാന്‍ സ്വപ്നങ്ങളുടെ
പ്രകമ്പനങ്ങള്‍ തുടരുന്നതിനാലാകാം
നിഴല്‍ രൂപങ്ങളെല്ലാം വഴിമുടക്കുന്ന
ഒറ്റക്കൊമ്പനായ് നിരൂപിക്കുന്നത്!

എത്തേണ്ടിടവും യാത്രാരീതിയും
വഴിയിലെ തടസ്സവും, ഉണര്‍ച്ചയില്‍
ഉരുത്തിരിയാത്തതിനാല്‍ ഒന്നുകൂടിയുറങ്ങിനോക്കാം.

Sunday, January 4, 2009

ജലനഗരങ്ങളുടെ നിഘണ്ടു (കവിത)

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.
നിഴലുകളുടെ ഉടലളവുകള്‍ പൊലെ
നഗര സ്പന്ദനം!
വേലിയേറ്റ,മിറക്കം
തുറമുഖ വലിവുകള്‍
സ്പന്ദനാപതാളം...

നീഹാ? മിയാംഗ്‌ സാം‌ഗ്
നീയീ നഗരകുതിരയുടെ ചാട്ട!
ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍‌ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍....

ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്‍ക്കാരങ്ങള്‍
മുതുകിലുയരുമ്പോള്‍
കാലികളോര്‍‌ക്കാറുണ്ടാവില്ല..

ചാഞ്ഞ മുള്‍പ്പുല്‍ക്കൊടിത്തീറ്റ
പിറകിലൊഴുകും വിസര്‍‌ജ്ജ്യം
നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!

ജലനഗരങ്ങളുടെ ചുവപ്പതിരുകളില്‍
വിനിമയങ്ങളുടെ വിലനിര്‍ണ്ണയച്ചാര്‍‌ത്ത്
വന്‍‌കര തിരിച്ചല്ലെന്ന് നഗരമൊഴി...
ഉടലുകളുടെ നിലാക്കുന്നിന്‍
താഴ്‌വാരങ്ങള്‍ പൂക്കുന്നതും
ചുവക്കുന്നതുമനുസരിച്ച്,
നിറസമൃദ്ധിയില്‍,
നീര്‍‌സമൃദ്ധിയില്‍
വിലവിന്യാസ പുനക്രമീകരണം...
അതെന്തായാലും ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍‌ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍‌മ്മിതികള്‍ക്കില്ലല്ലോ!!!

ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്.

Friday, December 12, 2008

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

പകലു വാറ്റിക്കുറുക്കിയ ലഹരിയില്‍
ഇരുട്ടുചെത്തിമിനുക്കിയയിറകളില്‍
നിലാച്ചൂട്ടു മിന്നിപ്പിന്നിച്ചാറുന്ന
എന്നെ നനഞ്ഞൊരുടല്‍ത്താപം,
ഇന്നൊരു കാത്തിരിപ്പിന്റെ നൂല്‍മഴ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
പടിഞ്ഞാറെ പാതിരാക്കുന്നിലേക്ക്
കണ്ണീര്‍‌ച്ചാലിലൂടൊഴുക്കിവിട്ട്
കാഞ്ഞ വെള്ളത്തിന്റെ വേവ് നോക്കുന്ന
കനല്‍മഴ!

മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ.
മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

Wednesday, November 26, 2008

കറുത്ത ദിനം..രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണം.....
മുംബെയ് രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

"നമ്മുടെ അഖണ്ഡതയ്ക്ക് വിള്ളലേല്പ്പിക്കാന്‍
അസ്വസ്ഥ വിഭ്രാന്തികളുടെ വൃഥാ ശ്രമം....
അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
പക്ഷേ, അശാന്തമാക്കുന്നു, നമ്മുടെ മനവും തനുവും...
മുന്‍പേ പറന്ന പക്ഷികള്‍ക്ക് ആദരാഞ്ജലികള്‍..."
The black day / black week / tha black year.....


ഗൃഹ ബിംബങ്ങള്‍ എന്ന പുതിയ കവിത ഇവിടെ വായിക്കാം വായിച്ചഭിപ്രായമറിയിക്കുമല്ലോ

Sunday, November 23, 2008

ഗൃഹ ബിംബങ്ങള്‍ (കവിത)

അമ്മേ....
ഗുഹാ ഗൃഹത്തിന്റെ കരിയടുപ്പിനുള്ളിലേക്ക്
നീ വിതച്ച നെടുവീര്‍പ്പുകള്‍,
ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പിന്
സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
ഗന്ധമായിരുന്നു!..

യാനാ ഇവാനോവിച്ച്,
നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
വോഡ്കയുടെ പ്രസരിപ്പില്‍
നിന്റെ ചുണ്ടില്‍ നിന്ന്
ഞാനൂറ്റിയ രക്തരസം,
ഒരു വെളിപാടിനിപ്പുറം
കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു!

ചേച്ചിക്ക്,
അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
പൊടിഞ്ഞ നിന്റ‌സ്ഥിയിലിനിയും
ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..

അച്ചാ....
ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
എതിര്‍‌ദിശയില്‍ കടപുഴകിയ
ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
ഞാന്‍ നിരങ്ങി നീന്തുന്നു.....

Tuesday, November 18, 2008

ജോലി, കൂലി, വയറ് തുടങ്ങിയവയെക്കുറിച്ച് ഒരുമണല്‍‌വാസിക്കവിത....

ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,
ഒരു കനത്ത കൂട്ടിയിടിയുടെ നരച്ച കനിവിലൂടെ,
മൂന്നക്ക യന്ത്ര വേഗതയില്‍ ഞാനെന്നും
ജോലിക്കു പോയി വരുന്നു!

വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...

'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...

Friday, November 14, 2008

പ്രണയ ബലി..(കവിത)

നോവൂറിപ്പിളര്‍ന്ന കൈവഴി,
നിണക്കരിയോര്‍മ്മയൊലിപ്പിച്ച്,
നിലാബലി ചെയ്തിന്നു നീ, നിളേ...
നിന്റെ തെളിനീരിലിതളും തുളസിയും
നുകര്‍ന്നതിറ്റു നെറുകിലും ചാര്‍ത്തി ഞാന്‍..
കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രമിനി,യെന്റെയുഷ്ണങ്ങളില്‍!

ബലിപ്പൊള്ളലേറ്റ നിന്‍ മാറിടം..
കെട്ടുതാലിയറ്റ കരയിടം..
മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍‌ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍
പവിത്രക്കെട്ടില്‍ മുറുകിയ വയറിടം
മണല്‍‌പ്പൊക്കിളിലൊരുതുടം വെള്ളരി...

യവനസുന്ദര മദ മാമലപ്പെണ്ണു നീ,
കാവ്യമീരടി തേടിയലഞ്ഞ ഞാന്‍
നിന്റെ മാറിലൂടാറിപ്പടര്‍ന്നതും
നിന്നിലാടിത്തിമിര്‍ത്തു പൊഴിഞ്ഞതും
പിന്നെയാറിയിറങ്ങിയ മദതപം
കാവ്യ കൈവഴിയായിപ്പിറന്നതും...

ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

Thursday, October 30, 2008

മൂന്ന് കവിതകള്‍



ചാവേര്‍

വേരുറഞ്ഞാറുകളില്‍
നീണ്ടുരുളന്‍ കാലുകള്‍
ജട ചുറ്റിയുറച്ച തലപ്പാവ്
നൂറുചേര്‍ത്തരച്ച ദേഹ, ച്ചോര
പോരാഞ്ഞ്,
ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍...
____________________________

വേലക്കാരി

ഉപ്പു നിറച്ച പാത്രത്തിന്
പഞ്ചസാരപ്പാത്രത്തേക്കാള്‍
വെടിപ്പും നിറവുമുണ്ടായപ്പോള്‍,
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
________________________
കവിത

ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത.

picture courtesy by google search

Thursday, October 2, 2008

ശ്മശാനത്തിലെ മരങ്ങള്‍ (കവിത)

കന്നിന്‍ മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.

ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍.

പാറഗര്‍ഭക്കനിവ് റാഞ്ചി
വേരുചുറ്റിപ്പടര്‍ന്നാടി-
യുഷ്ണ രൗദ്രമേറ്റൂപാടി,
നാട്ടു നനവില്‍ കുടിയേറി
നേതൃ നിരയില്‍ ഫണമുയര്‍ത്തി
വാഗ്ദാനമിലപ്പൊലിപ്പി-
ന്നലക്കിത്തേച്ച നേതൃത്വങ്ങള്‍,
കൊമ്പ് കോര്‍ത്തിലചേര്‍ത്ത
പുനര്‍ജ്ജനിയക്വോഷ്യകള്‍.

കയ്പ്പ്മാറാത്തിളം തളിരില,ത്തണ്ടുകള്‍
ചവച്ചുതുപ്പിയുയിരെടുക്കപ്പെട്ടെന്റെ
നാട്ടിന്‍ പേരക്കിടാങ്ങള്‍
വീണു മണ്ണില്‍ മുളച്ചില-
ച്ചാര്‍ത്തുമായാര്‍ത്താര്‍ത്തു വരുന്നൊരീ
യാരിവേപ്പിന്‍ വെളുത്ത പൂക്കളില്‍
കാതുകുത്തിന്‍ നോവുമാറാത്തവര്‍


പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.

പൂത്തുമിലച്ചുകായ്ച്ചുമൂട്ടി-
യബല ദേഹമിടറി വീണും
നിലം‌പറ്റെ തളിര്‍ചുരന്നും
പുനര്‍ജ്ജനിച്ചൊരമ്മ മരം മുരിങ്ങകള്‍.

Sunday, September 28, 2008

"തണലിന്" യാത്രാമംഗളം

"മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം. ......
‌‌------------------------------തണല്‍---------( ചില്ല എന്ന ബ്ലോഗില്‍ നിന്നും)

ഈ വരികളൂര്‍ന്ന തൂലികയുടെ തമ്പുരാന്‍ മടക്കയാത്രയാവുകയാണ്....
(വെറും നാല്പ്പതു ദിവസത്തേക്കു മാത്രമാണെങ്കിലും.....
തണലില്ലാത്ത,
തണല്‍ക്കവിതകളുടെ നാട്ടുപച്ചപ്പില്ലാത്ത നരച്ച ദിനരാത്രങ്ങള്‍
ഞങ്ങളുടെ പ്രവാസത്തിന്റെ ഊഷരതയ്ക്കുമേല്‍ നിപതിക്കാന്‍ പോകുകയാണ്)
തണലണ്ണാ,
ചെറിയ ഇടവേളയുള്ള ഒരു സന്ദര്‍ശക വിസയുമായി
നാടു കാണാന്‍ പോകുന്ന പ്രിയ കവിയണ്ണന് സ്നേഹാദരങ്ങളോടെ
യാത്രാമംഗളം നേരുന്നു.... ബൂലോഗരോടൊപ്പം ഈ പാവം ഞാനും....

"പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്..."
എല്ലാ പ്രിയര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ കൈമാറുക.

Thursday, August 14, 2008

സുന്ദരിമുത്തശ്ശിമാര്‍ (കവിത)

സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി
ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍
നാലു ചേര്‍ത്തരപ്പിന്നൊടുവിലെ
ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,
ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍.

അതൊരുകാലമെന്‍ മുത്തശ്ശിയിറയത്ത്
പേന്‍‌വേട്ടയാടുന്ന കാലം!
പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!
മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!


സുന്ദരിയാണുഞാനെന്നയല്‍ ഫ്ലാറ്റു മുത്തശ്ശി
സിലിക്കണ്‍ ചുരത്തുന്നു മുലകളില്‍
വേദന തിന്നൊരു സറ്ജ്ജറിയാമുഖം
ചണകമെഴുതു മിനുക്കീ!
വെണ്മതന്‍ ബാക്കിയും തട്ടിത്തെറിപ്പിച്ചു
പോര്‍സിലില്‍ വശ്യം ചിരിച്ചൂ!
കഥകളും പാട്ടുംചുരത്താതെയീ മുത്തി
പാര്‍ക്കിലും ഹാളിലും മേഞ്ഞൂ!
മടിത്തീരത്തണലന്യയായ് പിഞ്ചുകള്‍
സൈബര്‍ വനങ്ങളില്‍ മേഞ്ഞൂ.

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
നൂറുപാല്‍ നോറ്റുണ്ട ചിത്രകൂടത്തി-
നുഷ്ണവാതമേല്‍ക്കുന്ന കാലം!
വലമെനഞ്ഞിണഭോഗ ഭോജ്യത്തിനുത്തരം
സംതൃപ്തമാകുന്ന കാലം!
ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

Monday, July 28, 2008

മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്

വറുതിപ്പൂരം പൂത്തൊരു ചന്ദ്ര രാത്രിയില്‍
വിശപ്പിന്നമിട്ടുച്ചിയില്‍ പൊട്ടിച്ചിതറിയ
ശാപയാമത്തില്‍
കാവിരന്നലഞ്ഞ ചിത്രകൂടക്കാവലാളിന്‍
വിഷം തീണ്ടി ചിത്രത്തിലായവന്‍....

ഒരു മണിപ്പേഴ്സില്‍ ചില്ലുകടലാസിനുള്ളില്‍
വിശ്രമത്തിലായവന്‍.....


അതിരിന്നരികുകള്‍ പലിശത്താഴില്‍ മുറുകുന്നു
കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു
ഒടുവിലാകാശ ബെല്‍റ്റുകള്‍ മുറുകുന്നു
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

വെയില്‍ക്കോമരക്കനലാട്ടമാടിയൊരാഗസ്റ്റിന്‍ മട്ടുപ്പാവില്‍
ദുബായ് ബാറിലെ നിലാത്തണുപ്പില്‍
പകലവളൊരു വിളമ്പുകാരി.
മുടിയിലുന്മാദ മുല്ലച്ചുറ്റ്
മുല പുഷ്പിച്ച കസവു ബ്ലൗസ്
പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്....
അരങ്ങിലൊരു കളിവിളക്കെരിയുന്നു
ഒരു കരാറില്‍ കോലമൊരുങ്ങുന്നു.

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

Thursday, July 17, 2008

കര്‍ക്കിടക കലിപ്പുകള്‍

അഗ്രഗേറ്ററ്ജിക്കുള്ളതാണ്‌ കര്‍ക്കിടക കലിപ്പുകള്‍ ഇവിടെ വായിക്കാം
വായിക്കാതെയും വളരും
വായിച്ചാലും വളരും
വായിക്കാതെ വളര്‍ന്നാല്‍ വളയും
വായിച്ചു വളര്‍ന്നാല്‍ വിളയും
-കുഞ്ഞുണ്ണി...
കവിതോപാസനയ്ക്കുള്ള ആദ്യ അംഗീകാരം
എട്ടാംതരത്തില്‍ കവിതാരചനാ മല്‍സരത്തില്‍
പങ്കെടുത്തപ്പോള്‍ കിട്ടി. 1989 ല്‍ കിട്ടിയ ആ പ്രശസ്തിപത്രം ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നു.
ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിത "കണ്ണുകള്‍" 1998ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍.
നിരവധി ആനുകാലികങ്ങളില് ‍പിന്നീട് കവിതയ്ക്ക് മഷി പുരണ്ടു. രണ്ടായിരത്തൊന്നില്‍ തുടങ്ങിയ പ്രവാസജീവിതത്തില്‍പ്പിന്നെ വായനയും എഴുത്തും മുരടിച്ചു. പകരം തീക്ഷ്ണമായ അനുഭവങ്ങളുടെ
വെയില്‍ വഴികളിലൂടെ അനന്തമായ ദേശാടനം..
ഇപ്പോള്‍, ഒഴിവു സമയം കിട്ടാറുള്ള പുതിയ തസ്തികയിലായതിനാല്‍കുറച്ചെങ്കിലും വായിക്കാനും എഴുതാനും കഴിയുന്നു. ഇനിയെന്ത് എന്നറിയില്ല...
ദേശം : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി
താലൂക്കിലെ ചെമ്മാട് എന്ന പട്ടണം.
പഠനം : ജി.യു.പി.എസ്. തൃക്കുളം, എസ്.എസ്.എം.എച്ച്.എസ്. തെയ്യാലിങ്ങല്‍
ഗവ. കോളേജ് മലപ്പുറം, കോ-ഓപ്.കോളേജ് പരപ്പനങ്ങാടി, കോഴിക്കോട് യൂ.സിറ്റി.
അവിവാഹിതന്‍, ദുബായിയില്‍ അനിയത്തിയോടും കുടുംബത്തോടുമൊപ്പം താമസിക്കുന്നു.

കൂടുതലറിയാന്‍ താല്പ്പര്യമുണ്ടെന്ന് അറിയിച്ച സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ്‌ ഇങ്ങനെയൊരു സാഹസം ചെയ്തത്അല്ലാണ്ട് ഞാനത്ര വലിയ ആളായിട്ടൊന്നുമല്ല. ക്ഷമിക്കുമല്ലോ

Labels