ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, July 4, 2016

ദുബായ് സ്പാ (ഫുൾ ബോഡി )

ദുബായ് സ്പായിലെ മൊറോക്കൻബാത്ത് കഴിഞ്ഞ്
ടിഷ്യൂ റോൾ ബെഡ്ഷീറ്റിന്റെ ഓളപ്പരപ്പിൽ
അലഞ്ഞൊഴുകുന്നൊരു പായ്ക്കപ്പൽ
കപ്പൽ‌പ്പായ്ശീലുകൾക്കിടയിലൂടെ എവിടെയോ
ഒരു കവിത തിണർത്തു.
കവിതയെ  ബംഗാളിൽ കബിത എന്നു വിളിക്കും
കടൽ നീങ്ങി കരയായ, വളഞ്ഞുപുളഞ്ഞ
തീരദേശത്തിന്റെയരികിലൂടെ
വടം തടഞ്ഞിടാനൊരു മരക്കുറ്റി തേടിയലയുന്ന
ഓരുവെള്ളക്കാഴ്ച്ചകൾ വരികൾക്കിടിയിലെ ബിംബങ്ങളായി.

സ്പാ ഒരു ഒഴുക്കാണ് ഇടയ്ക്കെവിടെയോ വടം കെട്ടി
തടഞ്ഞിട്ട്, വഴി മദ്ധ്യേ അഗാധതയിലേയ്ക്ക് ആണ്ടു പതിച്ച്
മറ്റിടങ്ങളിലേയ്ക്ക് കുത്തിയൊലിച്ച്....

കബിത ചാറ്റർജ്ജിയുടെ  വിരൽത്തെരുവുകളിലൂടെ
കത്തിയൊലിച്ചഗ്നിപർവ്വത ശേഷിപ്പുകളുടെ
ലാവാസ്റ്റോൺ കരിരൂപങ്ങൾ...
ഇളം വേവിൽ ചുട്ടെടുത്ത കറുത്തമറുകകൾ
തവിട്ടു തൊലികളിലേയ്ക്ക് പകർന്ന് പകർന്ന്
മുന്നിലും പിറകിലും അഗ്നിപർവ്വതങ്ങളുടെ
കുഞ്ഞുങ്ങളെ മുളപ്പിച്ച് ചുണ്ടൊഴിച്ച് ചൂട് പകർന്ന്
കടുകെണ്ണ മണമുള്ള വിടർന്ന പൂവുകളിലൂടെ
പലായനത്തിന്റെ നാട്ടുശീലുകൾ.
ശീലുകൾക്കപ്പുറത്ത് വംഗദേശത്ത്
ചുട്ട മീനിന്റെ നാട്ടുവരികൾ..
കുമ്പളം തിളയ്ക്കുന്ന കറിക്കൂട്ടുകൾ

സ്പാ ചിലപ്പോൾ  പന്തൊഴുക്കു പോലെയാണ്...
എവിടെ എപ്പോൾ എങ്ങിനെയെന്നൊന്നും അറിയാത്ത
ചില പാസുകൾ ഗോൾവലകൾ കുലുക്കി
അലയൊലിയുതിർത്ത്.
മറ്റു ചിലവ പുറത്തേയ്ക്ക് പതറി
തല കീഴായ ഗ്യാലറികളിലൂടെ
ആരാവാരങ്ങളോടെ
ചെത്തിപ്പോയ പുൽഞെട്ടുകളിലൂടെ
ഭ്രാന്ത താളം, വന്യ ജനിതകം.

ഉള്ളിലെ അഗ്നിഗർഭത്തിൽ
മഞ്ഞുചുണ്ടുകൾ തുന്നിച്ചുചേർത്ത്
അവൾ സാംബിയൻ  സ്പായുടെ
ലഹരിമുളകൾ രോമകൂപങ്ങളിലേക്കാവേശിച്ചു 
കിളിമഞ്ചാരോ, വന്യം നിന്റെയുടൽനീളം
എണ്ണ മെഴുകിയ നിന്റെ പീഠഭൂമി പിന്നിട്ട്
എന്നിലെ പർവ്വതാരോഹകൻ 
ലാർവയുറഞ്ഞ ആരോഹണപാത കണ്ടെത്താനുള്ള ശ്രമത്തിലാണ്
ഒടുവിൽ  മഞ്ഞുപുതപ്പിനുള്ളിലൂടെ  ലാർവയുറഞ്ഞ
അസ്ഥികൾക്കിടയിലേയ്ക്ക് ആരോഹണ വിജയത്തിന്റെ
കോടി നാട്ടണം, കൊടിക്കപ്പുറം ചെങ്കടൽ. 
ചെങ്കടൽ വിടവിലൂടെ ഒരു നിഷ്ക്രിയതാളം
പലായനത്തിന്റെ  ആഫ്രോ വിരലുകൾ
കനൽ വേവിൽ കരിയുന്ന പച്ചമാംസം
അതിജീവനത്തിന്റെ ദ്വീപ് വാസം
ചെളിത്തോട്ടിലെ ജാക്വിസി നീരാട്ടം
കണ്ടൽ ചതുപ്പുകളിൽ ഞണ്ടു ചുട്ട രസമേളം .

Wednesday, January 23, 2013

ഹൈഡ്രോളിക് രാജ്യത്തെ കുടിയേറ്റക്കാർ



ബിസിനസ് ടവറിന്റെ പതിമൂന്നാം നിലയിലേയ്ക്ക്
എന്നോടൊപ്പം ലിഫ്റ്റ് പങ്കിട്ടത്
(1) സമിറാ റാഷിദ്  ലോക്കൽ ഇമാറാത്തി
M.B.A ഫ്രം അമേരിക്കൻ യൂനിവേഴ്സിറ്റി

(2) ജെന്നി അഗസ്റ്റസ് ഫ്രം മനില, ഓഫീസ് സെക്രട്ടറി
XYZ  ജനറൽ റ്റ്രേഡിംഗ്, ദുബായ് യു.എ.ഇ

(3) ക്രിസ്റ്റീന ജെറോം ഫ്രം മനില, റിസപ്ഷനിസ്റ്റ്
വൺ റ്റു ത്രി റിയൽ എസ്റ്റേറ്റ് ദുബായ്

(4) Mariya മരിയാ ഇമ്മൻകോവിച്ച്,ദുഷാംബെ തജിക്കിസ്ഥാൻ..
(ജോബ് ഹണ്ടിംഗ് ഓൺ വിസിറ്റ് വിസ
അതൊന്നും ശരിയായില്ലെങ്കിൽ ചുവപ്പിന്റെ ഗലികളിലേയ്ക്ക്
ഉഴിഞ്ഞുവെയ്ക്കപ്പെട്ടവൾ)

(5) മൊഹമ്മദ് ഒസ്മാൻ ഫ്രം ചിറ്റഗോംഗ്
റൂം ബോയ് അൽ അറബ് കോണ്ട്രാക്റ്റിംഗ്.

നിയമപരമായ മുന്നറിയിപ്പ് :
മാക്സിമം പാസഞ്ചേഴ്സ് 10  ഓർ
നോട്ട് എക്സീഡഡ് 800 കിലോ.

ഇരുപത്തി നാല് കാരറ്റിൽ
ചെമ്പിച്ച മോതിരമിട്ട നീണ്ട ചായമിടാത്ത വിരൽ
ക്ലോസ് ബട്ടണിൽ അമരുന്നു
ഡോർ അടയുന്നു, പ്രതലം കണ്ണിൽ നിന്ന്
താഴേയ്ക്ക് കൊഴിയുന്നു.

ലിഫ്റ്റ് സുരക്ഷിതമായ ഒരു രാജ്യമല്ല,
കയ്യൂക്കുള്ള രണ്ട് രാജ്യക്കാർ താങ്ങിനിർത്തുന്ന അതിർത്തികൾ
നിറയെ നെടുകെ പിളരുന്ന അതിർത്തിരേഖകളിലൂടെ
പല വൻകരയിൽ  നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ,
ഒറ്റക്കണ്ട്രോൾ പാനലിൽ വിരലമർത്താൻ ഒരുമയില്ലാത്ത വിരലുകൾ
ഒരു യുദ്ധത്തിലും ലക്ഷ്യത്തിലെത്താതെ വീണും പൊന്തിയും
വീണ്ടും വീണും പൊന്തിയും അത് നിരന്തരം
കുടിയേറ്റക്കാരെ പേറിക്കൊണ്ടിരിക്കുന്നു.


നിറയെ താടിയും വളഞ്ഞ് പിരിഞ്ഞ മീശയും
തലയിലൊരു  തൊപ്പിയും നരപ്പു കളറുള്ള പൈജാമയും
രണ്ട് പാക്കിസ്ഥാനികളിലൂടെ
മുന്നാം നിലയിൽനിന്നാണ് നുഴഞ്ഞ് കയറിയത്.

പരസ്യക്കമ്പനിക്കാരുടെ 14" എൽ ഇ ഡി മോണിറ്ററിൽ
നിന്ന് കിട്ടുന്നതിനെക്കാൾ ഉൽപ്പന്ന മാഹാത്മ്യം
കിട്ടാൻ സാധ്യത ഏകരാജ്യങ്ങളിലെ
നിമിഷ ജീവിതങ്ങളിൽ തന്നെയാണ്...

ഫിലിപ്പീൻസ്, കടലെടുക്കുകയും കടലിലേക്കെടുക്കുകയും
ചെയ്യുന്ന ജാഡകളുടെ മൂന്ന് കരയാണെന്ന്
മൂക്ക് പൊത്തി വായടച്ച്
പുച്ചതാളഭംഗത്തിൽ കണ്ണുകാണിച്ച്
വെയിലൊട്ടിച്ച മുഖം നോക്കി, നരച്ച താടി നോക്കി
മുഷിഞ്ഞ തൊലി നോക്കി,
ജെന്നി അഗസ്റ്റസും ക്രിസ്റ്റീന ജെറാമും..
വായ് തുറന്നാൽ ചുട്ട ഞെണ്ടിന്റെ മണം വരുന്നവർ
മുഖം മാത്രം റൂഷിട്ട് ചെമ്പിച്ചോർ
വിക്റ്റോറിയാ സീക്രട്ടിന്റെയും സ്മാർട്ട് കലക്ഷന്റെയും
വിലകുറഞ്ഞ മണവാട്ടികൾ...
ചില പൗരോൽപ്പന്നങ്ങൾ മാതൃരാജ്യത്തെ മണപ്പിക്കുന്നത്
ലിഫ്റ്റിലെ ചുമരുകൾ നേരങ്ങളെ മണപ്പിക്കുന്നത് പോലെയാണ്.
(“രാവിലെ അവളുടെ ഊദും ഉച്ചയ്ക്ക് തന്തൂരി റൊട്ടിയും
അന്തിക്ക് റമ്മും മണക്കുന്ന ഹൗസിംഗ് കോളനിയിലെ
ല്ഫ്റ്റുകളെക്കുറിച്ച് മുൻപൊരു സ്റ്റാറ്റ്സ് ഇട്ടിരുന്നല്ലോ..”)

ചുണ്ടുകൾക്കിടയിൽ ഒരു പനിനീർതോട്ടം
ഒളിപ്പിച്ചു വെച്ചവൾ സമിറാ റാഷിദ് 
വിയർപ്പിനറേബ്യൻ ഊദിന്റെ ചന്ദനരസമുള്ളവൾ,
ദൈവവാക്യത്തിലഭിവാദനമർപ്പിച്ചു.
ഇതേതു രാജ്യമെന്നൽഭുതം കൂറിയവർ
പുത്തനന്തേവാസികൾ മുഷിഞ്ഞ പ്രവാസത്തിന്റെ
'ഹമാലി'പ്പരദേശികൾ
‘വ അലൈക്കും മുസ്സലാം’ എന്ന മറുമൊഴിയിൽ
വെയിലു കോർത്ത ജപമാല വിരലിൽ തിടം വച്ചു..
കടൽ വലിഞ്ഞ തുറമുഖങ്ങളത്രയും
ഏത് സംസ്കാരവും നെഞ്ചേറ്റാൻ പോരും
ഹൃദയവിശാലയാർന്നവർ എന്ന് നിശബ്ദം വിളംബരം ചെയ്തവൾ
കടലൊളിപ്പിച്ച കണ്ണുകളിലതിസൗഹാർദ്ദം...

 സ്വർണ്ണപ്പല്ലിളിച്ച് കണ്ണിറുക്കി  മരിയപ്പെണ്ണ്
തജിക്കിസ്ഥാൻ പെണ്പ്രതലങ്ങളുടെ മുലവടിവും
പിന്മുനമ്പും യഥാവിധി കുലുക്കിക്കുലുക്കി....
വോഡ്കയും രതിയുമാണ് ലോകം നിലനിർത്തുന്നതെന്ന്
മഞ്ഞുപേറിത്തണുത്ത ചില ശീതരക്തവാഹകർ എത്രമേൽ
നാടുകടത്തിയിട്ടും മഞ്ഞിൽ വെയിലേറ്റപോൽ
ഉതിർന്നുതിർന്ന് മുൻപൊഴുകിയ ചാലിലൂടെ..
ചില ഊടുവഴികളെ ഓർമ്മിപ്പിക്കുന്നു.

ഒസ്മാൻ ഇടതു ചുണ്ടിനടിയിലെ നസ്വാർ
വലതു ചുണ്ടിനടിയിലേയ്ക്ക് മാറ്റി.....

ഇപ്പോൾ ഞങ്ങളുടെ രാജ്യം  പതിമൂന്നാം നിലയിലെ
അതിർത്തി ഭേദിച്ചിരിക്കുന്നു
ഞാനും മറ്റു ചിലരും രാജ്യം വിടേണ്ടതുള്ളതുകൊണ്ടും
ഉസ്മാൻ എന്താണ് തുടർന്ന് ചെയ്യുന്നതെന്ന് അറിയാൻ
കഴിയാത്തതുകൊണ്ടും.......
എനിക്ക് മറ്റു ചില തിരക്കിട്ട ജോലികളുള്ളതുകൊണ്ടും

Friday, December 21, 2012

ഷാർജ്ജ

കണ്ണിൽ നിന്ന് മരത്തിലേയ്ക്ക് വളരുന്ന ചില ഇലകളുണ്ട്...
എത്ര പറിച്ചെറിഞ്ഞാലും വീണ്ടു വീണ്ടും കണ്ണിൽ കുത്തുന്ന
തെറിച്ച കൺപീലികൾ പോലെ.
നോക്കി നോക്കി നിൽക്കേ നീറി നീറി കണ്ണ് ഒടുവിൽ
പച്ച ഇരുട്ടിന്റെ ഒരു കൊടും കാടായി വളരും
അല്ലെങ്കിൽ ഒറ്റപ്പിഴുതിൽ
പുതിയ വെളിച്ചത്തിലേയ്ക്ക് ഇമ ചിമ്മിത്തുറക്കും.

റോള സ്ക്വയറിലെ ആല്മരക്കൊമ്പുകൾ നിറയെ,
കാലത്ത് അഞ്ച് മണിക്ക് വാങ്ങിയ
പൊതിച്ചോറുകൾ ഉച്ചയൊഴിവില്ലാതെ
വൈകി റൂമിലെത്തിയിട്ട് കഴിക്കാമെന്ന
വലഞ്ഞു കുമിഞ്ഞ പ്രതീക്ഷയിൽ
മഞ്ഞയും നീലയും കവറുകളിൽ തൂങ്ങിക്കിടപ്പുണ്ട്.
താഴെ വണ്ടി കാത്ത് വലഞ്ഞ മണമുള്ള കവറോളുകൾ
കാലു പൂട്ടി കൈ പിണച്ച് 'ഉ'കാരങ്ങൾ പോലെ
മലയാളത്തെ മണപ്പിക്കുന്നു...
അന്നത്തിനും ഒഴിവിനുമിടയിലെ
ചില നട്ടുച്ചകൾക്ക് ചോരയുടെ ചൂരാണ്.

ഷാർജയിലെ വീട്ടുമുറ്റത്തെ ആല്മരത്തിന് ഉമ്മകൊടുക്കുന്ന
വിൽസണെ ഓർമ്മവന്നു,
കൂഴൂർക്കവിയില്ലാത്ത ഷാർജ്ജയെയും...
തൊട്ടടുത്തുള്ള പുസ്തകക്കടയിൽ 'ആടു ജീവിതം'
അറബ് പത്രം നൽകിയ ഫ്രീ സ്റ്റാൻഡിൽ കുന്തിച്ചിരിക്കുന്നു.
ക്രൈം, മുത്തുച്ചിപ്പി.....
അന്യദേശക്കാർവരെ
ചില ചിത്രങ്ങളിലൂടെ മലയാളത്തെ സ്നേഹിക്കുന്നു
ബംഗാളിക്കും പാക്കിസ്ഥാനിക്കുമുണ്ടോ
ബെന്യാമിനെയറിയുന്നു;നജീബിനെയും.

മുനിസീപ്പൽ അറവുശാലയ്ക്ക് കൊലക്കരം കൂടുതലായതിനാൽ
വില്ലയിൽ വെച്ച് അറവ് നടത്തുന്ന ഇരുപത്തഞ്ച് രൂപയുടെ
പാക്കിസ്ഥാനികള് ഇരുതല മൂർച്ച എളിയിൽ തിരുകി
ഇളം തൊലിയുള്ള ആടുകളെ കാത്ത് നസ്വാർ ചവയ്ക്കുന്നു..

മുകളിലെ അൽ സലാം ക്ലിനിക്കിലേയ്ക്ക്
സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാൻ
കൈ നിറയെ ചൊറിയുമായി ഒരു അറബിപ്പെണ്ണ്
രണ്ട് ഇന്തോനീഷ്യൻ വേലക്കാരികളോടൊപ്പം
പർദ്ദയിലൂടെ പടി കയറി.

മൂക്കിന് ഒരു മണവും കിട്ടുന്നില്ലെന്ന് ഞാൻ
ക്ലിനിക്കുകളുടെ ഫ്ലാറ്റിൽ
ഇൻ എൻ ടി യെ മണത്തു നടന്നു.

ദുബായ് ദുബായ്, ദസ് ദിർഹം എന്ന് മന്ത്രിച്ച് ബംഗാളികളും
പച്ചകളും കള്ള ടാക്സികൾ ദൂരെ ദൂരെ ഇലകൊണ്ട് മറച്ച
സ്വപ്നക്കാടുകളിൽ പാർക്ക് ചെയ്തിരിക്കുന്നു....
കാടുകൾക്കിപ്പ്പ്പൊഴും മഞ്ഞ നിറംതെന്നെയാണ്..
വെയിലുകൊണ്ട് വെട്ടിയ കാട്...
ചോരവാർന്ന് വിളറിയ കാട്...
മണൽതുരുമ്പിച്ച കാട്...

റാഷിദിയ വരെ വന്ന ഒരു മെട്രോ ട്രെയിൻ
ഷാർജയിലേയ്ക്ക് കടക്കാതെ ചില
ശരീയത്ത് നിയമങ്ങളെപ്പോലെ
ബർമുഡ താഴ്ത്തി മാറു മറച്ച്
ദുബായിലേയ്ക്ക് തിരിച്ച് പോകുന്നു...
ദുബായുടെ ചുവന്ന കുന്നിറങ്ങുന്ന പാതിരാസൂര്യന്
സുരതഭയമില്ലാതെ പുലരുറക്കത്തിന്
പാ വിരിക്കുന്നത് ഷാർജ്ജയിലെ
താഴ്വാരങ്ങലിലായിരിക്കണം....

സിഗ്നലുകളെപ്പോഴും ചോരമണമുള്ള
ചുവപ്പിനെ കൂട്ടു പിടിക്കുന്നു.
പച്ച വല്ലപ്പോഴും വരുന്ന ഏമ്പക്കം പോലെ
ഒന്നു നീണ്ടുനിവർന്ന് അമർന്നടങ്ങുന്നു..
ചുവപ്പുകളുടെ ഇടവേള കാഴ്ചകളുടെതു കൂടിയാണെന്ന്
പുത്തനോട്ടക്കാർ റിയർവ്യൂ മിററുകൾ തിരിക്കുന്നു.

മുലകൾക്കിടയിലൂടെ സീറ്റ് ബെൽറ്റ്
ഇട്ടിരിക്കുന്നത് കാണുമ്പോൾ മാത്രമാണ്
പെണ് ഡ്രൈവിന് കാഴ്ചഭംഗിയുള്ളതെന്ന്
ആൺ ഡ്രൈവുകളുടെ അതിവേഗ ട്രാക്കുകൾ
ഹോൺ മുഴക്കങ്ങൾ കൊണ്ട് പെരുക്കുന്നു.

Friday, July 8, 2011

"ഈയെഴുത്തിലെ കവിതകൾ"

എഴുതുന്നതെന്തും നിമിഷാർദ്ധത്തിൽ വായനക്കാരിലേയ്ക്കെത്തും, ഇഴകളോരോന്നായ് പിരിച്ചെടുത്ത് വിലയിരുത്തപ്പെടും, നല്ലതിനെ നല്ലതെന്നു പറയുകയും ദുർബലമായതിനെ
ദൃഡവൽക്കരിക്കുന്ന, ആധുനികതാളത്തിന്റെ ചേരുവകൾ പകർന്നു തരികയുംചെയ്യും.ആത്മഗതം
പോലെ നിർമ്മലമായവയെ മൃദുലമായ സ്നേഹഭാഷണങ്ങളിലൂടെ അക്ഷരസ്നാനത്തിനുള്ള ചൂടു പകരും....

അച്ചുകൂടത്തിന്റെ ആദികാലം പറയാതെ പോയത്, ആധുനികതയുടെയന്ത്രവേഗം അദൃശ്യമായ ചായക്കൂട്ടുകൾ നിറച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മണമില്ലാത്ത, കനമില്ലാത്ത, നൂൽബന്ധമില്ലാത്ത പകർത്തെഴുത്തുകളിലേയ്ക്ക് ആവേശിക്കപ്പെടുന്നു....

നാം കാലത്തിനുംമുകളിലേയ്ക്ക് വളരുകയാണ്‌, യാന്ത്രികമെന്ന പോലെ ഉദ്ദീപിക്കപ്പെട്ട ചോദനകളിലൂടെ യുവതയുടെ ക്രിയത അതിസമ്പന്നമായ ദാർശനികതയിലൂടെ പകർത്തെഴുത്ത് തുടരുകയാണ്‌, ദശാബ്ദങ്ങൾക്ക് പിൻപേ ഫ്രീസ് ചെയ്യപ്പെട്ട ഒരു  നിഷ്ക്രിയാവസ്ഥയിൽ നിന്ന്, ഒരദൃശ്യമായ കാന്തികപ്രേരണയുടെ ജൈവികസ്ഫുലിംഗങ്ങളോടെ, ഇന്നിന്റെ സാക്ഷികൾ, സൈബർ എഴുത്തിന്റെ മുന്നണിപ്പോരാളികളായി, സർവ്വസൈന്യാധിപന്മാരായി  അക്ഷരങ്ങളുടെ മാന്ത്രികതാളത്തിലൂടെ മുന്നേറുകയാണ്‌...

അത്തരത്തിലുള്ളഒരു സൈബർ സാഹിത്യവിപ്ളത്തിന്റെ മുൻ നിരക്കാരായ ഒരു തലമുറ അവരുടെ അടയാളങ്ങൾ വിർച്വൽലോകത്തിന്റെ അർദ്ധനോട്ടത്തിൽ നിന്ന്, പകർന്നെടുത്ത് അതിസാധാരണമായ വായനക്കാരിലേയ്ക്കു കൂടി എത്തിക്കുകയെന്ന ചരിത്രകർമ്മത്തിന്റെ വിളവെടുപ്പാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ “ഈയെഴുത്ത്” എന്നബ്ലോഗ് മാഗസിൻ!

ബ്ളോഗ് എന്ന സ്വയം പ്രസിദ്ധീകരോണാപാധിയുടെ സർവ്വസ്വാതന്ത്ര്യവും ഏറ്റെടുത്ത് നിയന്ത്രണങ്ങളിൽ കുരുങ്ങിപ്പോകാത്ത ചോദനയുടെ പിന്തുടർച്ചക്കാർ, അവരുടെ അനർഗ്ഗളമായ ആവേശത്തെ തന്റേടത്തോടെ അക്ഷരവൽക്കരിക്കുമ്പോൾ, മലയാള സാഹിത്യ ലോകം ഇന്നോളം കാണാത്ത അൽഭുതസൃഷ്ടികൾ  അക്ഷരകൈരളിക്ക് കാണിക്കയായി കിട്ടിക്കൊണ്ടിരിക്കുന്നു.

"ഈയെഴുത്ത് 2011"എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ
വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരുചരിത്രസ്മരണികയായാണ്‌ അച്ചടിയിലൂടെ പുറത്തിറങ്ങിയത്. അതിബൃഹത്തായ ഈ കൂട്ടായ്മയുടെ പുസ്തകത്തിന്റെ അണിയറയിൽ, പ്രശസ്തരും പ്രതിഭാധനന്മാരുമായ ബ്ളോഗേഴ്സിന്റെ കൂടെ വളരെ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞു, എന്നത് എന്റെ ബ്ളോഗെഴുത്തിന്റെ നാൾവഴിയിലെ ഏറ്റവും വലിയ ഭാഗ്യമായി എന്നു കരുതുന്നു...

പ്രശസ്ത എഴുത്തുകാരനും ബ്ളോഗിലെ സജീവ സാന്നിദ്ധ്യവും മാതൃഭൂമി പോലുള്ള മുഖ്യധാരാ വാരികകളിലും മറ്റും പ്രവൃത്തനപരിചയമുള്ള അദ്ധ്യാപകനായ ശ്രീ എൻ.ബി. സുരേഷ് പത്രാധിപരായുള്ള ഈ മാഗസിൻ മലയാളം കണ്ട ഏറ്റവും വ്യത്യസ്ഥവും സൃഷ്ടികളുടെ സമ്പന്നതകൊണ്ട് തന്നെ താരതമ്യേന ഏറ്റവും വലുതും എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വായനാ നിറവാണ്‌...
പി.ഡി.എഫ്. ആയും ഗ്രൂപ് ബ്ളോഗിലൂടെയും ഇതിന്റെ പൂർണ്ണ ഭാഗങ്ങൾ കണ്ടിരുന്നു എങ്കിലും....
കടലാസിന്റെയും അച്ചടിമഷിയുടെയും ഉന്മാദമണത്തോടെ, കൈകളിലൊതുക്കി ജൈവികമായ ആത്മബന്ധത്തോടെ താളുകൾ മറിച്ചു വായിക്കുക എന്ന അതി പുരാതന വായനാപാരമ്പര്യത്തിന്റെ ഉത്തമരൂപമായ പുസ്തകരൂപത്തിൽ കഴിഞ്ഞയാഴ്ച ദുബായിൽ ലഭ്യമായി...!
മുന്നൂറോളം ബ്ളൊഗർമാരുടെ രചനയും നൂറിൽ കൂടുതൽ ബ്ളോഗർമാരെ വിവിധ ലേഖനങ്ങളിലൂടെ പരിചയപ്പെടുത്തുകയും ചെയ്ത ഈ സ്മരണികയിലെ വിഭവങ്ങൾ തികച്ചും വ്യത്യസ്ഥവും ഏതൊരു ആനുകാലികരചനയോടും കിടപിടിക്കുന്നതുമാനെന്ന് നിസ്സംശയം പറയാം...
വിശദമായ വായനയിലൂടെ ഞാനിവിടെ പരിചയപ്പെടുത്താനാഗ്രഹിക്കുന്നത് ഈയെഴുത്തിലെ സമ്പന്നമായ കവിതാ സമാഹാരത്തെയാണ്‌...
നൂറ്റി അൻപതിനു മുകളിൽ വ്യത്യസ്ഥ എഴുത്തുകാരുടെ കവിതയും പല ബ്ളോഗ് എഴുത്തുകാരുടെ കവിതാസമാഹാരത്തെയും പരിചയപ്പെടുത്താൻ താല്പ്പര്യപ്പെട്ട എഡിറ്റോറിയൽ ടീമിന്റെ ശ്ളാഘനീയമായ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ!
മുഖ്യധാരയിലും ബ്ളോഗിലുമൊക്കെയായി സജീവമായ പ്രശസ്ത കവികളായ ബാലചന്ദ്രൻ ചുള്ളിക്കാട്, കുഴൂർ വിൽസൺ മുതൽ സ്കൂൾ ഗ്രൂപ്പ് ഗ്ളോബുകളിൽ എഴുതുന്ന വിദ്ധ്യാർത്ഥികൾ വരെ ഈയെഴുത്തിൽ അണി നിരന്നു എന്നത്കൊണ്ട് മലയാളകാവ്യലോകത്തിലേയ്ക്കുള്ള ഒരു ബൃഹത്കവാടമാണ്‌ "ഈയെഴുത്ത്'' നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ!
എഴുത്തുകാരുടെയെല്ലാം ബ്ളോഗ് ലിങ്കുങ്കുകൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ കാവ്യാനുയാത്രികരായ മലയാള വായനക്കാർക്ക് ഇതൊരു കാവ്യോൽസവം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

മലയാളം ബ്ളൊഗിലെ കവിതകൾ സമാഹരിച്ചുകൊണ്ട് ഡി.സി. ബുക്സ് പുറത്തിറക്കിയ
സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത 'നാലാമിടം' ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ ബ്ളോഗ് കവിതകളെ ഒരു പുസ്തകരൂപത്തിൽ സമാഹരിച്ചത്! ഏകദേശം അൻപതിനു മേൽ കവിതകളാണ്‌ നാലാമിടത്തിൽ ഉൾക്കൊള്ളിച്ചത്...

സി.എൽ.എസ് ബുക്സ് പുറത്തിറക്കിയ 'ദലമർമ്മരങ്ങൾ', കൃതി പബ്ളിക്കേഷന്റെ 'കാവാരേഖ' തുടങ്ങിയ കവിതാസമാഹാരങ്ങൾ ബ്ളൊഗെഴുത്തിലെ നല്ല കവിതകളെ തിരഞ്ഞെടുത്ത് സമാഹരിച്ചിരുന്നു....

ഇതിൽ നിന്നൊക്കെ വളരെ മുന്നോട്ടു പോയാണ്‌ ഇരുനൂറോളം കവിതകളും കവിതാപഠനങ്ങളും കവിതാസമാഹരങ്ങളെ പരിചയപ്പെടുത്തലുമൊക്കെയായി 'ഈയെഴുത്ത്' നമുക്ക് മുന്നിൽ ചരിത്രസ്മരണികയായി നിലനിൽക്കുന്നത്....
ഒരാളുടെ ഒരു സൃഷ്ടി എന്ന എഡിറ്റോറിയൽ നയം സ്വീകരിച്ചതുകൊണ്ടാണ്‌ കഥകളും മറ്റ് ലേഖനങ്ങളും ഉൾപ്പെടുത്തിയ പല പ്രതിഭകളുടെയും കവിതകൾ ഉൾപ്പെടുത്താൻ കഴിയാഞ്ഞത് എന്ന് എഡിറ്റോറിയൽ അംഗങ്ങൾ വ്യസനം അറിയിച്ചിരുന്നു, കൂടാതെ അമ്പതിനും മുകളിൽ കഥകളും നർമ്മം, യാത്രാവിവരണം, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങി മലയാളം ബൂലോകത്തിന്റെ എല്ലാ പ്രാതിനിത്യസ്വഭാവത്തോടും കൂടിത്തന്നെയാണ്‌ ഈയെഴുത്ത് അണിയിച്ചൊരുക്കിയത് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ,
ഈയെഴുത്തിൽ വായിക്കാൻ കഴിഞ്ഞ കവികളെ ഒന്നു പരിചയപ്പെടുത്താം....
1. ബാലചന്ദ്രന്‍ ചുള്ളിക്കാട്
2. സെറീന
3 ജ്യോനവന്റെ കവിതകളുടെ വായന/നസീർ കടിക്കാട്
4. കല
5. മുകില്‍
6. പി.ശിവപ്രസാദ്/മൈനാഗന്‍
7. പി.ഇ.ഉഷ
8. ദീപ ബിജോ അലക്സാണ്ടര്‍
9. എം.ആര്‍ .വിബിന്‍
10.ചന്ദ്രകാന്തം
11. അജിത് (നീർവിളാകന്‍)
12.രമ്യആന്റണി, അനുസ്മരണം, കവിത/കെ.ജി.സൂരജ്
13. ജ്യോതിബായ് പരിയാടത്ത്
14. നീന ശബരീഷ്
15. വിശാഖ് ശങ്കര്‍
16. വിഷ്ണുപ്രിയ.എ.ആര്‍
17. ഹരിശങ്കര്‍ കര്ത്ത
18 സുമിത്ര.കെ.വി
19. ഉല്ലാസ്
20. നിരഞ്ജന്‍.ടിജി
21. ജെയിന്‍
22. ഷിഹാബ് മോഗ്രല്‍
23. ധനലക്ഷ്മി
24. ശ്രീകുമാര്‍ കരിയാട്
25. കുളക്കടക്കാലം
26. രവീന രവീന്ദ്രന്‍
27. അനഘ സുരേന്ദനാഥ്
28. വിനോദ് കുമാര്‍ തള്ളശ്ശേരി
29. സോണ.ജി.നാഥ്
30. നാമൂസ്
31. ലതീഷ് മോഹന്‍
32. റീമ അജോയ്
33. ജയകൃഷ്ണന്‍ കാവാലം
34. കുഴൂർ വിൽസൺ
35. സുനിൽ വരവൂരാൻ
36. അരുൺ ചുള്ളിക്കൽ
37. കുരീപ്പുഴ സുനില്‍ രാജ്
38. കെ.പി.റഷീദ്
39. എന്‍.ടി.സുപ്രിയ (ശങ്കൂന്റമ്മ)
40. ഗീതാരാജന്‍
41. വിഷ്ണുപ്രസാദ് **
42. യൂസുഫ്പ **
43. ഡോണ മയൂര **
44. റെയർ റോസ് **
45. ലക്ഷ്മി ലച്ചു
46. ശ്രീദേവി
47. സ്മിതാ മീനാക്ഷി
48. ടി.പി.വിനോദ്
49. ഗൌരീ നന്ദന
50. സുനിലൻ കളീക്കൽ
51. പി.എ.അനീഷ്
52. സനല്‍ ശശിധരന്‍
53. ഹാരിസ്
54. സന്തോഷ് പല്ലശ്ശന
55. ഹൻലല്ലത്ത്
56. വിജീഷ് കാക്കാട്ട്
57. ശ്രീജിത് അരിയല്ലൂര്‍
58. ശ്രദ്ധേയന്‍
59. ഇന്ദ്രസേന
60. മൈ ഡ്രീംസ്
61. പകല്‍ക്കിനാവന്‍
62. ശ്രീ
63. ഗോപകുമാര്‍ (പാമരന്‍)
64. മഹേന്ദര്‍
65. വിനീത് രാജൻ
66. ഷെയ്ന്‍ പ്രേമരാജന്‍ ഇന്ദ്രജിത്ത്
67. പാപ്പാത്തി
68. ഗോപി വെട്ടിക്കാട്
69. അനസ് മാള
70. ജിഷ എലിസബത്ത്
71. അഭിലാഷ് മേലേതില്‍
72. കാപ്പിലാന്‍
73. ധന്യദാസ്
74. ശശിധരന്‍ എം.എന്‍
75. അനിയന്സ് (അനു വാര്യർ)
76. ഗൌരി
77. രാമചന്ദ്രന്‍ വെട്ടിക്കാട്
78. പി.എസ്.ശ്രീകല
79. ഹാരിസ് എടവന
80. സരിത സേതുനാഥ്
81. മനോജ് മേനോന്‍
82. ഷാജി അമ്പലത്ത്
83. ആരിഫ
84. ഭൂമിപുത്രി
85. പ്രമോദ് .കെ.എം
86. ആറങ്ങോട്ടുകര മുഹമ്മദ്
87. ജുനൈദ്
88. മായ.എസ്
89. അനീഷ് ഹസ്സന്‍
90. നജൂസ്
91. നസീര്‍ കടിക്കാട്
92. രാജേഷ് ചിത്തിര
93. എം.ആര്‍.അനിലന്‍
94. പ്രിയദര്ശിനി (മഞ്ഞുതുള്ളി)
95. ടി.പി.അനില്‍ കുമാര്‍
96. ഉമേഷ് പീലിക്കോട്
97. ബിനു.എം.ദേവസ്യ
98. ടി.എ. ശശി
99. ഉമാ രാജീവ്
100. സ്വപ്ന. അനു.ബിജോര്ജ്ജ്
101. എ മാന്‍ ടു വാക്ക് വിത്
102. മോഹനന്‍ പുത്തന്‍ ചിറ
103 പാവപ്പെട്ടവന്‍
104 പലജന്മം - ഹേന രഹുല്‍
105 രാജു ഇരിങ്ങല്‍
106. മായ
107. പ്രതാപ് ജോസഫ്
108. തണല്‍
109. ഗിരീഷ് വര്മ്മ ബാലുശ്ശേരി
110.വി.രവികുമാര്‍
111. ശിഫ.പി
112. ചിരുതക്കുട്ടി
113. ചിത്രാംഗദ
114. മധുസൂദനന്‍ പെരാടി
115. രശ്മി മേനോൻ
116. ഉമ്പാച്ചി
117. ക്രിസ്പിന്‍ ജോസഫ്
118. ഹരിയണ്ണന്‍
119. രാമൊഴി (ചിത്ര)
120. അശ്വിന്‍ (അപ്പു)
121. മാണിക്യം
122. ദീപ വിലാസന്‍
123. യദു കൃഷ്ണന്‍
124. ഹരിയാനന്ദകുമാര്‍ കാലടി
125. ഇ.എം.സജിം തട്ടത്തുമല
126. ഉണ്ണിശ്രീദളം
127. മായ.എസ്
128. നിശാസുര്ഭി
129. സെഫയര്‍ സിയ
130. സൂര്യ (ഒസ്വത്ത്)
131. സി.പി. ദിനേശ് (വഴിപോക്കന്‍)
132. നാസര്‍ കുട്ടാളി
133. സുനിൽ പണിക്കർ
134. പേരൂരാന്‍
135. മേല്‍ മീശ - സുധീര്‍ വാര്യര്‍
136. ചിതല്‍
137. പ്രസന്ന ആര്യന്‍
138. എബി കുറകച്ചാല്‍
139. സന്ദീപ് സലിം
140. ദേവസേന
141. വനിത വിനോദ്
142. വാഴക്കോടൻ
143. ഷീജ സി.കെ.
144. തേജസ്വിനി
145. ദിലീപ് നായർ (മത്താപ്പ്)
146. ശശികുമാർ
147. സ്നെമ്യാ ഷമീർ (മഴയുടെ മകൾ)
...........................
............................
ഇരുനൂറിനു മേൽ തിരഞ്ഞെടുത്ത കവിതകൾ പലതും സ്ഥലപരിമിതി മൂലം ഒഴിവാക്കേണ്ടി വന്നു എന്നത് തികച്ചും ദുഖകരമായ കാര്യമാണെന്ന് എഡിറ്റോറിയൽ അംഗങ്ങൾ അറിയിക്കുന്നു.
ലേഖനങ്ങളിലൂടെയും മറ്റും കവിതാസ്മാഹാരങ്ങളെയും മറ്റും പരിചയപ്പെടുത്തുന്ന ഭാഗങ്ങൾ ഇതിൽ ചേർത്തിട്ടില്ല, "ഈയെഴുത്തി"ന്റെ വിശദമായ വായനയിലൂടെ ബാക്കി നിങ്ങൾ നേരിട്ടനുഭവിക്കൂ....
സുവനീർ ലഭ്യമാകുന്നതിന്‌ link4magazine@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് മെയിൽ ചെയ്യുകയോ? മനോരാജ് : 9447814972, യൂസുഫ്പ : 9633557976, ജിക്കു വർഗ്ഗീസ് 9747868503 എന്നിവരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം...
കൂടാതെ സൈകതം ബുക്സിൽ നിന്നും നേരിട്ട് ലഭ്യമാകുകയും ചെയ്യും....
** ഏകദേശം ഒരു പേജിൽ ഉൾക്കൊള്ളിച്ച നാലോളം കവിതകൾ ചില സാങ്കേതിക കാരണങ്ങളാൽ മിക്ക പുസ്തകങ്ങളിൽ നിന്നും വിട്ടു പോയിരുന്നു, അത് വെബ്, പി.ഡി.എഫ്. വേർഷനുകളിൽ ഉൾപ്പെടുത്തുന്നതാണ്‌...

Saturday, June 25, 2011

എൻ ആർ ഐ ഡിവൈസ്

നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.


മഞ്ഞ് പൊടി മണത്ത്,
മഴ ചവച്ച്, നനവുടുത്ത്,
നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക് കോപ്പി ചെയ്ത്
ഭദ്രമായ പുറന്തോടിട്ട്
ആവശ്യാനുസരണം ഏത്
സിസ്റ്റവുമായി ഘടിപ്പിക്കാവുന്നതരം
പ്ളഗ്ഗിൻ അവയവങ്ങള് ചേർത്തു വച്ച്
തിരിച്ചു വരവിന്റെ തുറമുഖങ്ങളടച്ച്,
മുകളിലേയ്ക്കും പിന്നെ തിരശ്ചീനമായും
കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്.



ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിച്ച്
ഊരിയെടുത്ത്, പുറന്തോട് മാറ്റി
ക്രഷ് ചെയ്യപ്പെടുന്നതു വരെ
പ്രത്യുൽപ്പാദനത്തിന്റെ
പ്രലോഭനങ്ങളിലൂടെ…..
പ്രതിപ്പവർത്തിച്ചുക്കൊണ്ടിരിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.


നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….

Wednesday, February 23, 2011

നഗരത്തെ വരയ്ക്കുന്നത്

OLD TOWN - LEONID AFREMOV
കുഴമണ്ണില്‍ വടിവുകളും വിടവുകളും
വരയ്ക്കുമ്പോള്‍ പെണ്ണാകുന്നത്,
ഇരു വശങ്ങളിലും
ചിറകുപോലൊന്ന് വരയ്ക്കുമ്പോള്‍
താനേ പറന്നുയരുന്നത്,
താഴെ ചക്രം വരയ്ക്കുമ്പോള്‍
ഉരുണ്ടു പോകുന്നത്,
അടിയിലൊരു തുളയിടുമ്പോള്‍
താഴ്ന്ന് പോകുന്നത്....
നഗരങ്ങളില്‍ മാത്രമാണ്‌.

ഉടലുകളുടെ നഗ്നരൂപങ്ങളിലൂടെ
നഗരത്തെ വരയ്ക്കാം...
ചുണ്ടുകള്‍ക്കിടയിലുള്ള
വിടവുകളിലൂടെയും നഗരം വരയ്ക്കാം..
ഒരേ രൂപത്തില്‍ രണ്ട് തവണ
ഒരു നഗരത്തെ വരയ്ക്കുമ്പോള്‍
നഗരം ഇല്ലാതാകുന്നു
നഗര ചിത്രവും!

മേല്‍ വസ്ത്രങ്ങളുള്ള നഗരം
ഉമ്മകളേല്‍ക്കാത്ത
ചുണ്ടുകള്‍ പോലെയെന്ന്
ഞാനവളെ നഗ്നയാക്കുമ്പോള്‍,
കാടിറങ്ങിയ മലഞ്ചരക്കുകള്‍ക്കും
കടലിറങ്ങിയ ഉരുപ്പടികള്‍ക്കും
വില പേശുമ്പോള്‍,
ഞാന്‍ നഗരത്തിലെ
വ്യാപാരിയാകുന്നു,
നീയതിന്റെ കാവൽക്കാരനും.
.......................................................
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്   

Sunday, February 20, 2011

സ്വത്വം

ബൂലോഗകവിതയില്‍ പ്രസിദ്ധീകരിച്ചത്
pic : courtesy google


പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്!

'ജാത്യാലുള്ളത് തൂത്താപ്പോകൂലാ'ന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!


'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.


ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
മലയാളിയായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.

POST YOUR COMMENT
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner