ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Friday, December 12, 2008

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

പകലു വാറ്റിക്കുറുക്കിയ ലഹരിയില്‍
ഇരുട്ടുചെത്തിമിനുക്കിയയിറകളില്‍
നിലാച്ചൂട്ടു മിന്നിപ്പിന്നിച്ചാറുന്ന
എന്നെ നനഞ്ഞൊരുടല്‍ത്താപം,
ഇന്നൊരു കാത്തിരിപ്പിന്റെ നൂല്‍മഴ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
പടിഞ്ഞാറെ പാതിരാക്കുന്നിലേക്ക്
കണ്ണീര്‍‌ച്ചാലിലൂടൊഴുക്കിവിട്ട്
കാഞ്ഞ വെള്ളത്തിന്റെ വേവ് നോക്കുന്ന
കനല്‍മഴ!

മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ.
മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.

Wednesday, November 26, 2008

കറുത്ത ദിനം..രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണം.....
മുംബെയ് രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

"നമ്മുടെ അഖണ്ഡതയ്ക്ക് വിള്ളലേല്പ്പിക്കാന്‍
അസ്വസ്ഥ വിഭ്രാന്തികളുടെ വൃഥാ ശ്രമം....
അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
പക്ഷേ, അശാന്തമാക്കുന്നു, നമ്മുടെ മനവും തനുവും...
മുന്‍പേ പറന്ന പക്ഷികള്‍ക്ക് ആദരാഞ്ജലികള്‍..."
The black day / black week / tha black year.....


ഗൃഹ ബിംബങ്ങള്‍ എന്ന പുതിയ കവിത ഇവിടെ വായിക്കാം വായിച്ചഭിപ്രായമറിയിക്കുമല്ലോ

Sunday, November 23, 2008

ഗൃഹ ബിംബങ്ങള്‍ (കവിത)

അമ്മേ....
ഗുഹാ ഗൃഹത്തിന്റെ കരിയടുപ്പിനുള്ളിലേക്ക്
നീ വിതച്ച നെടുവീര്‍പ്പുകള്‍,
ചിമ്മിനിക്കരിപ്പാടത്ത് വളര്‍ന്ന് വിളഞ്ഞ
വിളവെടുപ്പിന്
സമുദ്രാന്തര്‍ഭാഗത്തെ ഭുമികുലുക്കത്തിന്റെ
ഗന്ധമായിരുന്നു!..

യാനാ ഇവാനോവിച്ച്,
നൈറ്റ് ക്ലബ്ബിലെ നീലരാത്രികളില്‍
വോഡ്കയുടെ പ്രസരിപ്പില്‍
നിന്റെ ചുണ്ടില്‍ നിന്ന്
ഞാനൂറ്റിയ രക്തരസം,
ഒരു വെളിപാടിനിപ്പുറം
കുളയട്ടയെ വച്ച് ഞാന്‍ തിരിച്ചെടുക്കുന്നു!

ചേച്ചിക്ക്,
അതിജീവനപ്പാടത്ത് ശിരോവസ്ത്രമിട്ട്
സേവനക്കൊയ്ത്തിന് പോയ നിന്നെ,
ഒരു വ്യാഴവട്ടത്തിനിപ്പുറം
ഞാന്‍ കാണാന്‍ വന്നേയ്ക്കാം...
പൊടിഞ്ഞ നിന്റ‌സ്ഥിയിലിനിയും
ചില തെളിവെടുപ്പുകള്‍ കൂടി ബാക്കിയുണ്ട്..

അച്ചാ....
ഒരു മഴുവും കയറുമുണ്ടെങ്കിലേതു മരവും
വെട്ടിവീഴ്ത്താമെന്നെന്നെ തനിച്ചിട്ട കാട്ടില്‍,
എതിര്‍‌ദിശയില്‍ കടപുഴകിയ
ഒരു വംശവൃക്ഷത്തിനടിയില്‍പ്പെട്ട്
ഞാന്‍ നിരങ്ങി നീന്തുന്നു.....

Tuesday, November 18, 2008

ജോലി, കൂലി, വയറ് തുടങ്ങിയവയെക്കുറിച്ച് ഒരുമണല്‍‌വാസിക്കവിത....

ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,
ഒരു കനത്ത കൂട്ടിയിടിയുടെ നരച്ച കനിവിലൂടെ,
മൂന്നക്ക യന്ത്ര വേഗതയില്‍ ഞാനെന്നും
ജോലിക്കു പോയി വരുന്നു!

വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...

'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...

Friday, November 14, 2008

പ്രണയ ബലി..(കവിത)

നോവൂറിപ്പിളര്‍ന്ന കൈവഴി,
നിണക്കരിയോര്‍മ്മയൊലിപ്പിച്ച്,
നിലാബലി ചെയ്തിന്നു നീ, നിളേ...
നിന്റെ തെളിനീരിലിതളും തുളസിയും
നുകര്‍ന്നതിറ്റു നെറുകിലും ചാര്‍ത്തി ഞാന്‍..
കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രമിനി,യെന്റെയുഷ്ണങ്ങളില്‍!

ബലിപ്പൊള്ളലേറ്റ നിന്‍ മാറിടം..
കെട്ടുതാലിയറ്റ കരയിടം..
മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍‌ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍
പവിത്രക്കെട്ടില്‍ മുറുകിയ വയറിടം
മണല്‍‌പ്പൊക്കിളിലൊരുതുടം വെള്ളരി...

യവനസുന്ദര മദ മാമലപ്പെണ്ണു നീ,
കാവ്യമീരടി തേടിയലഞ്ഞ ഞാന്‍
നിന്റെ മാറിലൂടാറിപ്പടര്‍ന്നതും
നിന്നിലാടിത്തിമിര്‍ത്തു പൊഴിഞ്ഞതും
പിന്നെയാറിയിറങ്ങിയ മദതപം
കാവ്യ കൈവഴിയായിപ്പിറന്നതും...

ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

Thursday, October 30, 2008

മൂന്ന് കവിതകള്‍



ചാവേര്‍

വേരുറഞ്ഞാറുകളില്‍
നീണ്ടുരുളന്‍ കാലുകള്‍
ജട ചുറ്റിയുറച്ച തലപ്പാവ്
നൂറുചേര്‍ത്തരച്ച ദേഹ, ച്ചോര
പോരാഞ്ഞ്,
ചക്രവേഗ പാത മദ്ധ്യേ,
കടപുഴകിത്തെറിച്ചുലഞ്ഞ്
നാക്കുനീട്ടിച്ചെംനീര്‍ നുണയുന്ന
ചാവേറുകളെന്നും പാലങ്ങള്‍...
____________________________

വേലക്കാരി

ഉപ്പു നിറച്ച പാത്രത്തിന്
പഞ്ചസാരപ്പാത്രത്തേക്കാള്‍
വെടിപ്പും നിറവുമുണ്ടായപ്പോള്‍,
കൊതിച്ചായക്കൂട്ടിന്‍ തിളപ്പില്‍
പാത്രം മാറി ഉപ്പുകലക്കിയ
മറവികള്‍ ........
________________________
കവിത

ചെമ്പട്ടു കെട്ടിച്ചുറ്റി
ആടതോട ചേര്‍ത്ത്
മഞ്ഞളാടി, ചെഞ്ചാന്തണിഞ്ഞു-
ടവാളും ചിലങ്കയുമേറി-
യാര്‍ത്തുലഞ്ഞുതുള്ളി ചൊല്ലുന്ന
നാട്ടുകാളിയാണെന്റെ കവിത.

picture courtesy by google search

Thursday, October 2, 2008

ശ്മശാനത്തിലെ മരങ്ങള്‍ (കവിത)

കന്നിന്‍ മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.

ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍.

പാറഗര്‍ഭക്കനിവ് റാഞ്ചി
വേരുചുറ്റിപ്പടര്‍ന്നാടി-
യുഷ്ണ രൗദ്രമേറ്റൂപാടി,
നാട്ടു നനവില്‍ കുടിയേറി
നേതൃ നിരയില്‍ ഫണമുയര്‍ത്തി
വാഗ്ദാനമിലപ്പൊലിപ്പി-
ന്നലക്കിത്തേച്ച നേതൃത്വങ്ങള്‍,
കൊമ്പ് കോര്‍ത്തിലചേര്‍ത്ത
പുനര്‍ജ്ജനിയക്വോഷ്യകള്‍.

കയ്പ്പ്മാറാത്തിളം തളിരില,ത്തണ്ടുകള്‍
ചവച്ചുതുപ്പിയുയിരെടുക്കപ്പെട്ടെന്റെ
നാട്ടിന്‍ പേരക്കിടാങ്ങള്‍
വീണു മണ്ണില്‍ മുളച്ചില-
ച്ചാര്‍ത്തുമായാര്‍ത്താര്‍ത്തു വരുന്നൊരീ
യാരിവേപ്പിന്‍ വെളുത്ത പൂക്കളില്‍
കാതുകുത്തിന്‍ നോവുമാറാത്തവര്‍


പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില്‍ നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.

പൂത്തുമിലച്ചുകായ്ച്ചുമൂട്ടി-
യബല ദേഹമിടറി വീണും
നിലം‌പറ്റെ തളിര്‍ചുരന്നും
പുനര്‍ജ്ജനിച്ചൊരമ്മ മരം മുരിങ്ങകള്‍.

Sunday, September 28, 2008

"തണലിന്" യാത്രാമംഗളം

"മടക്കയാത്രയാണ്!
വഴിവിളക്ക് നിനക്കെടുക്കാം.
കഥകളന്യമായ പാതകളില്
ചെറു നിഴലിന്റെ കൂട്ടെങ്കിലും
നിനക്കുള്ള
സൌജന്യസമ്മാനം.
കുഴികള്‍ ചൂണ്ടി
മെല്ലിച്ച കൈത്തണ്ടയില്
അമര്‍ത്തിപ്പിടിച്ച
ഈ പരുക്കന്‍കൈത്തലം
ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ.

വെളിച്ചമകലുമ്പോള്‍……,
-ഉപ്പുനീരിന്റെ രുചി
മാഞ്ഞ്തുടങ്ങിയില്ലെന്നു
നാവ് കൂട്ടിച്ചേര്‍ക്കുന്നത്
നിനക്കുകൂടി വേണ്ടിയാവണം. ......
‌‌------------------------------തണല്‍---------( ചില്ല എന്ന ബ്ലോഗില്‍ നിന്നും)

ഈ വരികളൂര്‍ന്ന തൂലികയുടെ തമ്പുരാന്‍ മടക്കയാത്രയാവുകയാണ്....
(വെറും നാല്പ്പതു ദിവസത്തേക്കു മാത്രമാണെങ്കിലും.....
തണലില്ലാത്ത,
തണല്‍ക്കവിതകളുടെ നാട്ടുപച്ചപ്പില്ലാത്ത നരച്ച ദിനരാത്രങ്ങള്‍
ഞങ്ങളുടെ പ്രവാസത്തിന്റെ ഊഷരതയ്ക്കുമേല്‍ നിപതിക്കാന്‍ പോകുകയാണ്)
തണലണ്ണാ,
ചെറിയ ഇടവേളയുള്ള ഒരു സന്ദര്‍ശക വിസയുമായി
നാടു കാണാന്‍ പോകുന്ന പ്രിയ കവിയണ്ണന് സ്നേഹാദരങ്ങളോടെ
യാത്രാമംഗളം നേരുന്നു.... ബൂലോഗരോടൊപ്പം ഈ പാവം ഞാനും....

"പൊടിപുരണ്ട ആകാംക്ഷകള്‍ക്കറിയില്ലല്ലോ
സമ്പാദ്യപ്പെട്ടി തല്ലിത്തകര്‍ത്ത്
തട്ടിക്കുടഞ്ഞെടുത്ത ഈ കിലുക്കങ്ങള്‍
എന്റെ അമ്മക്കുട്ടിയ്ക്കുള്ള
ഓണസമ്മാനങ്ങള്‍ക്കാണെന്ന്..."
എല്ലാ പ്രിയര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ കൈമാറുക.

Thursday, August 14, 2008

സുന്ദരിമുത്തശ്ശിമാര്‍ (കവിത)

സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി
ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍
നാലു ചേര്‍ത്തരപ്പിന്നൊടുവിലെ
ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,
ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍.

അതൊരുകാലമെന്‍ മുത്തശ്ശിയിറയത്ത്
പേന്‍‌വേട്ടയാടുന്ന കാലം!
പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!
മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!


സുന്ദരിയാണുഞാനെന്നയല്‍ ഫ്ലാറ്റു മുത്തശ്ശി
സിലിക്കണ്‍ ചുരത്തുന്നു മുലകളില്‍
വേദന തിന്നൊരു സറ്ജ്ജറിയാമുഖം
ചണകമെഴുതു മിനുക്കീ!
വെണ്മതന്‍ ബാക്കിയും തട്ടിത്തെറിപ്പിച്ചു
പോര്‍സിലില്‍ വശ്യം ചിരിച്ചൂ!
കഥകളും പാട്ടുംചുരത്താതെയീ മുത്തി
പാര്‍ക്കിലും ഹാളിലും മേഞ്ഞൂ!
മടിത്തീരത്തണലന്യയായ് പിഞ്ചുകള്‍
സൈബര്‍ വനങ്ങളില്‍ മേഞ്ഞൂ.

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
നൂറുപാല്‍ നോറ്റുണ്ട ചിത്രകൂടത്തി-
നുഷ്ണവാതമേല്‍ക്കുന്ന കാലം!
വലമെനഞ്ഞിണഭോഗ ഭോജ്യത്തിനുത്തരം
സംതൃപ്തമാകുന്ന കാലം!
ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

Monday, July 28, 2008

മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്

വറുതിപ്പൂരം പൂത്തൊരു ചന്ദ്ര രാത്രിയില്‍
വിശപ്പിന്നമിട്ടുച്ചിയില്‍ പൊട്ടിച്ചിതറിയ
ശാപയാമത്തില്‍
കാവിരന്നലഞ്ഞ ചിത്രകൂടക്കാവലാളിന്‍
വിഷം തീണ്ടി ചിത്രത്തിലായവന്‍....

ഒരു മണിപ്പേഴ്സില്‍ ചില്ലുകടലാസിനുള്ളില്‍
വിശ്രമത്തിലായവന്‍.....


അതിരിന്നരികുകള്‍ പലിശത്താഴില്‍ മുറുകുന്നു
കീറിയ തൊണ്ടയിലമ്മിഞ്ഞ ചുവക്കുന്നു
ഒടുവിലാകാശ ബെല്‍റ്റുകള്‍ മുറുകുന്നു
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

വെയില്‍ക്കോമരക്കനലാട്ടമാടിയൊരാഗസ്റ്റിന്‍ മട്ടുപ്പാവില്‍
ദുബായ് ബാറിലെ നിലാത്തണുപ്പില്‍
പകലവളൊരു വിളമ്പുകാരി.
മുടിയിലുന്മാദ മുല്ലച്ചുറ്റ്
മുല പുഷ്പിച്ച കസവു ബ്ലൗസ്
പൊക്കിള്‍പ്പൂമ്പൊടി ചിതറിയ നേര്യമുണ്ട്....
അരങ്ങിലൊരു കളിവിളക്കെരിയുന്നു
ഒരു കരാറില്‍ കോലമൊരുങ്ങുന്നു.

കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന്‍ താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍‌പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

Thursday, July 17, 2008

കര്‍ക്കിടക കലിപ്പുകള്‍

അഗ്രഗേറ്ററ്ജിക്കുള്ളതാണ്‌ കര്‍ക്കിടക കലിപ്പുകള്‍ ഇവിടെ വായിക്കാം

Tuesday, July 15, 2008

കര്‍ക്കിടക കലിപ്പുകള്‍


വെയില്‍ വിരലുകള്‍ വയലിന്നടിവയറില്‍,
കലപ്പയില്‍ പേറെടുക്കപ്പെട്ട്
മാനം നോക്കിക്കരയുന്ന
കറുത്തടറ്ന്നൊരു ചുള്ളിക്കമ്പ്,
ഇലപ്പൊലിപ്പിന്റെ പൂറ്വ്വകാല-
മയവിറക്കുന്നൊരു വേലിപ്പെണ്ണ്,
വായ്പ്പയുടെ ഓരുവെള്ളക്കെട്ടില്‍
സമൃദ്ധകാലം ചീഞ്ഞടറ്ന്ന
വയസ്സന്‍ തൊണ്ടുകള്‍,


വരണ്ടു ചുരുണ്ട പുഴകളില്‍
പ്രതീക്ഷയുടെ ചെളിക്കിനിപ്പുകള്‍
നേറ്ച്ചപ്പൂലിന്റെ കൈത്തോടുകളിലേക്ക്
വഴി തിരിയുന്ന ഞാറ്റുവേലകളില്‍,
ഞണ്ട് മടയുടെ തലമുറച്ചരിവുകളില്‍
നനവു തേടുന്ന പരിഭവപ്പാടുകള്‍,

കൊയ്ത്തിന്റെ വെയില്‍‌പ്പഴുപ്പിലേക്ക്
ചുണ്ടുകൂറ്പ്പിച്ചമ്പോറ്റിയും ഭക്തരും,
കലം കരിക്കണം, പൊങ്കാല നിറയണം,

രക്തം വാര്‍ന്ന്, മാംസമടര്‍ന്ന്,
മുടിനാരു ബാക്കിയായ്
പുനറ്ജ്ജനി നേടി, പിണയപ്പെട്ട
ഒരുതുണ്ട് കയറില്‍ തുടം മുറുകുന്നു.

ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന്‍ കണ്ണെറിയാതെ നടക്കാം

കഴുത്തില്‍ കയറിട്ടതവരല്ലേ?

Monday, July 7, 2008

തണലിന്‌ ഒരു തണല്‍ മോഡല്‍ കവിത

ഞാലിക്കുടപ്പന്റെ തൊലി പൊളിച്ചുള്ളിലെ
കണ്ണു കീറാത്തുണ്ണിയെ പുറത്തിട്ട്
കാറ്റു തേവിക്കറുപ്പിച്ചുന്മാദ നൃത്തമാടുന്നൂ
കവിതച്ചുടലക്കാളിയും ഭൃത്യരും.
തണലേ, മടങ്ങി വാ, കാക്കപ്പാതി താ,
പിന്നെ, ചേമ്പും ചേനത്തണ്ടും ചേര്‍ത്ത
കവിതപ്പുഴുക്കു താ,
സ്വന്തമാത്മാവിനെ ശംഖിലേക്കൂതി
നിന്പാമര‍നൂരിചുറ്റിനിന്നെത്തിരയുന്നു.
നീയില്ലാകുലത്തിനെ വേരില്ലാമരമെന്നോതി
യനൂപനന്തിയില്‍ കേഴുന്നു.
വരികനീയക്ഷരപ്പൂക്കള്‍ തുന്നിയ
പട്ടുമായീത്തണല്‍ച്ചില്ലയില്‍ കൊടിയേറ്റാന്‍.

ഗീത
മോതിയീ ബൂലോക വഴികളെ
ധന്യയാക്കുമീ ചേച്ചിക്കു നീയൊരു
കവിത നിറച്ച മുളങ്കൊട്ടയേകുക.
.................................


"അറേബ്യന്‍ ദീപശിഖ" എന്ന കവിത ഇവിടെ വായിക്കാം

Saturday, June 21, 2008

അറേബ്യന്‍ ദീപശിഖ (കവിത)

പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു.

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
വഴികളിലൂടീ നഗരം കണ്ടും, കേട്ടും
കനലുകളേന്തീട്ടോടീടുന്നു.

ഗലികളിടവഴികളിലന്തിച്ചന്തയില-
ന്തിയുരുക്കും നഗരപ്രഭയില്‍,

ആഫ്രിക്കന്‍ വനഗുഹകളിലന്തി-
ക്കുചേലരാറ്ത്തിയിറക്കും ഗലിയില്‍,

സ്വര്‍ണ്ണപ്പല്ലുകളിലിരകളെ വീഴ്ത്തീ
രാവിന്‍ വിലകളെ ലേലം ചെയ്യും
റഷ്യസ്ഥാനികളലയും തെരുവില്‍,

പകലിടവേളകളാക്രിച്ചന്തക,ളന്തി-
ക്കാന്തലിനന്യായത്തുക വാങ്ങും
ചൈനീസ് മതിലിന്നിടയില്‍,

കുബേരദേശികളന്തിപകുക്കാന്‍
മാറ്റിക്കെട്ടിയ ലബനോണ്‍ പുരയില്‍,

ചോരപൊടിഞ്ഞധരം, കണ്ണില്‍
കലിതേച്ചാടും മദ നൃത്തപ്പുരയില്‍,

ജലകന്യക താളം മീട്ടും, മധു,
മദ്യം ചുരയുന്നുരുവില്‍,

കിഴിഭാരം കലയെപ്പുല്‍കും
പരദേശികളാടുമരങ്ങില്‍,

അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍,

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.



വേശ്യാബിംബങ്ങള്‍ എന്ന കവിത ഇവിടെ വായിക്കാം

പുനറ്വായനയ്ക്കായ് സുമനസ്സുകള്‍ക്ക്.....

Sunday, June 15, 2008

വേശ്യാബിംബങ്ങള്‍


മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍‌മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.

വിളക്കുമരത്തില്‍നിന്നകന്ന്
കര്‍മ്മി‍കള്‍ക്ക് മാത്രം കാണാവുന്ന നഗ്നതയില്‍
പ്രയോഗകാലങ്ങള്‍ക്കായ്
ഒടിയക്കോലങ്ങള്‍
മുലയില്ലാപ്പശുവായും
വരിയുടഞ്ഞ കാളയായും
നിലം തൊടാതെയിരുട്ടുകുടിക്കുന്നു,
കയറില്ലാതെ ബന്ധിച്ച
വേലിത്തറികളില്‍ നിന്ന്
മന്ത്രപ്പുരയിലേക്ക്
പരികര്‍മ്മികളാലാനയിക്കപ്പെടുന്നു
നഗരനാരീബിംബങ്ങള്‍.

അരച്ചുറ്റില്‍ വെയില്‍‌പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍‌ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവശേഷിക്കുന്ന
സ്വറ്ണ്ണമണലുകളില്‍
വേതനം തിരയുന്ന ഗണികാബിംബങ്ങള്‍
വിനോദതീരങ്ങളില്‍.

Tuesday, June 10, 2008

പ്രതിഷേധത്തില്‍ പങ്കാളിയാകുന്നു.


മലയാളം ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ മോഷ്ടിക്കുകയും
പ്രതികരിച്ചവരെ അധിക്ഷേപിക്കുകയും
ചെയ്ത സൈബറ് കുറ്റവാളികളോടുള്ള പ്രതിഷേധത്തില്‍
പങ്കാളിയാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍

Back 2 My Poems Home Page

Tuesday, June 3, 2008

പേര്‍ഷ്യാപര്‍വ്വം

'ബാന്ദ്രേ അബ്ബാസിന്‍' വേലിയേറ്റത്തില്‍
തിരതീണ്ടിയ പരദേശി നീ,
അമീര്‍ ജഹാംഗീര്‍ ചാച്ചാ.....

കല്ലിച്ച അകപ്പൂഞ്ഞകളില്‍ സ്വപ്നം കുതിര്‍ന്ന മണല്‍പ്പച്ചകള്‍...
മദ്ധ്യധരണ്യാഴിയിലെ സ്വയം ഭൂവായ ഒട്ടകച്ചാലുകളിലൂടെ,
കടല്‍ കാമിച്ച് വറ്റിച്ച്, ഒടുവില്‍
ശിരോപാദം എണ്ണപ്പുഴകളെ സുരതം ചെയ്ത
മഞ്ഞത്താഴ്വരകളിലേക്ക്
താങ്കളടങ്ങിയ സാറ്ത്ഥവാഹക സംഘം.

കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കുമെന്തു പ്രസക്തി?
എന്നു നിരൂപിച്ചു കുതിച്ച യൗവ്വനം.
ഞാനീമണ്ണിന്റെ കനിവ്;
ഒടുവിലതിലെനിക്കൊരു പെട്ടി!
എന്നൊരു മദ്ധ്യപര്‍വ്വം
ഋതുവിന്‍ പീള ചേറ്ത്തടഞ്ഞ പ്രവാസത്തിന്‍റ്റെ
ഒറ്റമുറിയിലൊരു സായം കാലം.

വരണ്ട കണ്ണുകളിലെ തീക്കാറ്റിന്
ചത്വര തണുപ്പിന്റെ ഭൗതികച്ചുമരുകളില്‍
ഒരു നേര്‍ത്ത വിള്ളലേല്പ്പിക്കാന്‍പോലുമാകില്ല.

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോടിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?


ഏലവും തേക്കും പൂത്ത പനന്തടുക്കില്‍ നിന്ന്
താങ്കളടര്‍ന്നപ്പോള്‍
അതിനെന്റെ തുറമുഖത്തിന്റെ അണ്ടിയെണ്ണയുടെ ഗന്ധം

ഇടിഞ്ഞു കുതിര്‍ന്ന ചുണ്ടുകളില്‍
ദ്രാവിഡ ചുംബനത്തിന്റെ കരിവളപ്പൊട്ടുകള്‍

നീ കുടിച്ചു തുഴഞ്ഞ ആര്യകുംബത്തിന്റെ
മുലക്കണ്ണുകളുടെ തീരസ്മൃതികളില്‍
അസുരകാലത്തിന്റെ അണുവിന്യാസമാണ്‌.

ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോടിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.

പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം.

__________________________________________________________________
"ബാന്ദ്രേ അബ്ബാസ്" : "ബന്തര്‍പോസ്ത്" , "ബന്തറ‍ബോസ്" എന്നൊക്കെ വാമൊഴിയില്‍
അറിയപ്പെടുന്ന ഇറാനിലെ പ്രശസ്തമായ തുറമുഖം.

സമര്‍പ്പണം : അമീര്‍ ജഹംഗീര്‍ ചാച്ചായ്ക്ക്,
എഴുപതുകളിലും അതിനു മുന്‍പും ലോഞ്ചുകളിലും, ഒട്ടകപ്പുറത്തേറിയുമൊക്കെ
ഇറാനില്‍ നിന്നും മറ്റു അറബ് പ്രവിശ്യകളില്‍ നിന്നുമൊക്കെയായി ഇവിടെയെത്തി
ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍
മതിയായ താമസരേഖകളില്ലാത്തതിനാല്‍ നാടു കടത്താന്‍
വിധിക്കപ്പെട്ടവരുടെ ഒരു പ്രധിനിധി
പിന്നെ അനുദിനം കുടിയിറക്ക് ഭീഷണി നേരിടേണ്ടി വരുന്ന പാവം പ്രവാസികള്‍ക്കും.

Saturday, May 10, 2008

ചില നെടുവീര്‍‌പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)

രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.

ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ ‍പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാം‌വേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്‌
നീയെന്നെ കാത്തു പോന്നു.

നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
‍ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
‍ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍‌ മല്‍‌സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.

മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍‌ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍‌മടയില്‍ ഒറ്റമല്‍‌സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....

ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍‌ത്ത് നെടുവീര്‍‌പ്പിടുന്നു.

Sunday, April 20, 2008

മരു മഴയുടെ ബഹുവചനങ്ങള്‍















മരുക്കാടുകളിലെ മഴ,
ഒറ്റമുറിയിലടച്ച മുത്തശ്ശിയുടെ ഗദ്‌ഗദങ്ങളുടെ പെയ്തിറങ്ങലാണ്‌.
ചേതന കൊടും ചൂടില്‍ തിളച്ചാര്‍ത്ത്‌
വിലക്കുകളുടെ ഗിരിശൃംഖങ്ങളില്‍ത്തട്ടി ഘനീഭവിക്കുമ്പോള്‍
മഴക്കോളുണ്ടാകുന്നു,
ചുളിഞ്ഞ കണ്ണുകളിലെ കാര്‍മേഘങ്ങളില്‍നിന്ന്‌
സ്മൃഥികളുടെ വെള്ളിനൂലായ്‌ അവ പെയ്തിറങ്ങുന്നു.

മഴ മണല്‍ക്കാടുകളില്‍ ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്‌
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്‌
നേര്‍ത്ത വെണ്‍മുത്തുകളായ്‌ മഴ ഉരുണ്ടിറങ്ങുന്നു.

മരുപ്പടര്‍പ്പിലെ മഴ,
അമ്മയുടെ നോവായുരിഞ്ഞിറങ്ങുന്നു.
നാട്ടുകിനാവിണ്റ്റെ പാല്‍മേഘങ്ങള്‍ കിഴക്കേയതിരിലെ വൈക്കോല്‍ക്കൂനകളില്‍ത്തട്ടിത്തപിക്കുമ്പോള്‍
കടലതിരുകളുടെ വിലക്കുതീരങ്ങളിലേക്ക്‌
ചുടുനിശ്വസമായ്‌ കൊഴിഞ്ഞു വീഴുന്നു.

മണല്‍പ്പാടങ്ങളിലെ മഴ,
ഉരുകുന്നയച്ചണ്റ്റെ ശിഷ്ടജലമാകുന്നു
ജീവതാളങ്ങളുടെ സമവാക്യങ്ങള്‍
നൈരന്തര്യങ്ങളുടെ ഉമിത്തീയില്‍ ദഹിക്കുമ്പോള്‍
തീരാക്കടങ്ങളുടെ എണ്ണക്കിണറുകളിലേക്ക്‌
സംസ്ക്കരണത്തിണ്റ്റെയമ്‌ളമഴയായ്‌ പതിഞ്ഞിറങ്ങുന്നു

മണല്‍ത്തിട്ടകളിലെ മഴ,
എണ്റ്റെയെഴുത്താണി തട്ടിമുറിയുന്ന ചോരത്തുള്ളികളാണ്‌. പ്രണയകാലത്തിണ്റ്റെ കടലിടുക്കുകളില്‍നിന്ന്
ഞാന്‍ കുറിച്ചു വിട്ട രാസഗീതികള്‍
മണല്‍മടക്കുകളുടെ സ്ത്രൈണബിംബങ്ങളില്‍ തട്ടിത്തപിക്കുമ്പോള്‍
മദജലമായ്‌ മഴ പെയ്തിറങ്ങുന്നു.

മഴ മണല്‍നഗരിയില്‍,
രാസഗണിതങ്ങളുടെ അന്ത്യോത്തരമാകുന്നു.
നിമിഷവിലകളില്‍ അമര്‍ന്നിറങ്ങുന്ന
ജൈവദ്വന്ത്വങ്ങളുടെ കഥാന്ത്യത്തില്‍
മഴമടുപ്പായ്‌ പെയ്തിറങ്ങുന്നു

മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.

Sunday, March 16, 2008

ചില പേര്‍ഷ്യന്‍ തൊഴിലാളി സ്വപ്നങ്ങള്‍

താരനില്ലാത്ത ഒരു തല,
മൂട്ട പുണരാത്ത ഉറ
ക്കത്തിനൊടുവില്‍
കിളിയൊച്ച കേട്ടുണര്‍വ്വ (തത്യാഗ്രഹമല്ലെങ്കില്‍)
നേരവട്ടത്തിണ്റ്റെ
കാല്‍ക്കിലുക്കത്തിലൊതുങ്ങാത്തൊരു
കുളിയും പല്ലുതേപ്പും,
വയറുനിറഞ്ഞൊരു തൂറല്‍
പ്രാതലിനൊരുണങ്ങാത്ത കുബ്ബൂസ്‌
അതിനെന്തെങ്കിലുമൊരു കറി,
ആറാത്തൊരു ചായയൂറിയൂറുക്കുടി.
ജല്‍ദീ കരോയെന്ന്‌ തെറിക്കു മേമ്പൊടി കേള്‍ക്കാത്തൊരു
പകലറുതിയിലുച്ചയൂണ്‌ (തണുത്തത്‌ മതി)
അതിനൊടുവിലൊരിത്തിരിയുപ്പുവെള്ളം.
ക്യാമ്പിലേക്കൊരു നടുവൊടിയാത്ത മടക്കയാത്ര

തുണിയാറാനൊരിടം,
കട്ടില്‍ഫ്ലാറ്റുകള്‍ക്കിടയിലൊരിത്തിരി നടവഴി,
'കുറ് ' ‍കാരങ്ങളില്ലാത്തൊരുറക്കം

ശീതം സമൃദ്ധം........
വീണ്ടും,
മൂട്ട പുണരാത്ത ഉറക്കത്തിനൊടുവില്‍....

Saturday, March 1, 2008

ഒരു ചുംബനം തരിക


ഒരു ചുംബനം തരിക...
അതിനു മുന്‍പ്,
ജൈവകോശങ്ങളുടെ ബാഹ്യപടലത്തില്‍
‍പകര്‍ന്നെഴുതിയ ഉപദംശകങ്ങളുടെ
വര്‍ണ്ണക്കൂട്ടുകള്‍ തുടച്ചുമാറ്റുക.
ഇന്നിന്റെ പുറങ്കാട്ടിലേയ്ക്ക്
മിഴിയുറപ്പിക്കാന്‍ വച്ച
നിറം പിടിപ്പിച്ച
ചില്ലുകഷ്ണങ്ങളൂരി മാറ്റി,
കരിനാഗക്കണ്ണുകള്‍ അനാവ്റ്‌തമാക്കുക.
ആരവാരങ്ങളുടെ അനന്തതയില്‍
ഇളം കോതലിന്റെ പാഴ്ച്ചിലവൊഴിയാന്‍
‍നീ കത്തിവെച്ച മുടിച്ചുരുളുകള്‍ക്ക്
ഒരു തുളസിക്കതിര‌ര്‍പ്പിക്കുക.
അലകടലുയ‌ര്‍ന്ന്‌താഴുന്ന
നീലരാശിപടര്‍ന്നമ്രതകുംബങ്ങള്‍ക്കുമേല്‍
ഒരു മുലക്കച്ച കെട്ടുക.
എനിക്ക് ഒരു ചുമ്പനം തരിക,
സ്ത്രൈണബിംബങ്ങളുടെ പുതിയ
കോളേണിയല്‍വേര്‍ഷണുകള്‍
അപ്ഡേറ്റ് ചെയ്ത നിന്റെ
ബാഹ്യഭിത്തികളില്‍ ഒരുപക്ഷേ
എന്റെ ജൈവനാളികള്‍
സമന്വൊയിക്കപ്പെടില്ല......
എങ്കിലും ഒരു ചുംബനം തരിക.

Saturday, February 23, 2008

ഞാനെങ്ങനെ കുത്തുകേസില്‍ പെട്ടു

എട്ടു വര്‍ഷം മുന്‍പ്‌ അവരെന്നെ ഇക്കരയ്ക്കെടുത്തിടുമ്പോള്‍
‍ആറേഴ്‌ കുത്ത്കേസ്‌- അതില്‍ മൂന്നെണ്ണം കൊലയായി മാറിയെന്ന്‌ പിന്നീടണറിഞ്ഞത്‌-
പിന്നെ വെട്ടിനിരത്തല്‍, ഗൂഡാലോചന,
ആള്‍മാറാട്ടം, പീഡനം, സംഘം ചേര്‍ന്നുള്ള ഭീഷണി തുടങ്ങി
ഇനിയൊന്നുമുണ്ടായിരുന്നില്ലഎന്നിലാരോപിതമാകാന്‍....
ആരോപണങ്ങളെല്ലാം ഒരളവില്‍ ശരിയുമായിരുന്നു.
പക്ഷേ അതിനു തക്കതായ കാരണവുമുണ്ടായിരുന്നു.
ഞാന്‍ തന്നെ പറയാം..........
വയല്‍ സംരക്ഷണ പ്രകടനങ്ങളും കാര്‍ഷിക വികസനയത്നങ്ങളും
കൊടുമ്പിരി കൊള്ളുന്ന കാലം
ചേനക്കിടയില്‍ ആടു വളര്‍ത്തുന്നവരുടെയും
വാഴയ്ക്കിടയില്‍ പയറു കുത്തുന്നവരുടെയും ഹരിതവിപ്ളവകാലം...
ചാനലുകള്‍ കാര്‍ഷിക വൃത്തിയിലൂടെ പതിനയിരങ്ങള്‍ സ്വരുക്കൂട്ടുന്നതിണ്റ്റെ
തല്‍സമയനുംഎപ്പിസോഡുകളും പകര്‍ത്തുന്ന കാലം....
ആയിടയ്ക്കാണ്‌ കൃഷിഭവനില്‍ റേഷന്‍ കാര്‍ഡ്‌ കാട്ടിക്കൊടുത്താല്‍
വാഴക്കന്ന് കൂട്ടിക്കൊടുക്കുന്നുണ്ടെന്നറിഞ്ഞത്‌ .
ചേതമില്ലാത്ത കാര്യമല്ലേ വാഴ നടാം എന്ന ആശയം ഉടലെടുത്തത്‌ അങ്ങനെയാണെന്ന് പറയാം
താഴത്തെക്കണ്ടത്തില്‍ പുല്ല്ല് നിറഞ്ഞ്‌ വെറുതേ കിടക്കുന്നുമുണ്ടായിരുന്നു.
നട്ടെന്നു പറയേണ്ടല്ലോ വാഴ വല്ല വാശിയും തീര്‍ക്കണപോലങ്ങ്‌
പടപടാന്നു വലുതായി.
വാഴയ്ക്കറിയില്ലല്ലോ കാറ്റടിക്കുമെന്നും മഴ പെയ്യുമെന്നൊന്നും
ഒടുവിലതു സംഭവിച്ചു.
ഒരു തുലാമാസത്തിലെ ദുര്‍ബല നിമിഷത്തില്‍
ഒരുപാടു വാഴകുമാരിമാര്‍ ആനമയക്കിയടിച്ചവരെപ്പോലെ തലകറങ്ങി,
വാളുവെച്ചു വീണു. അടുത്തെങ്ങും എഴുന്നേല്‍ക്കനാവുമെന്ന പ്രതീക്ഷപോലും ബാക്കിവെക്കാതെ...
പിന്നെ എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ
അനിയത്തിയുടെ കല്ല്യാണത്തിന്‌ പന്തലിടാന്‍ കൊണ്ടു വന്ന മുളങ്കാലെടുത്ത്‌
മീശ വെട്ടുന്ന കത്രികപോലെ കെട്ടിയുണ്ടാക്കി
വാഴയെ താങ്ങി നിര്‍ത്തി.
മിച്ചം നിന്ന വാഴകള്‍ക്കെല്ലാം ശ്രമകരമായ ഈ ദുരിതാസ്വാസ പ്രവര്‍ത്തനം നടത്തേണ്ടിയും വന്നു.
ക്ളാസെടുക്കാന്‍ പോകാറുള്ള പാരലല്‍ കോളേജില്‍ രണ്ടു ദിവസം പോകാന്‍ കഴിഞ്ഞില്ല
എന്നത്‌ ഒരു വാസ്തവം ആണ്‌
വീടിനുമുന്നിലൂടെ കോളെജില്‍ പോയിരുന്ന
വിവരദോഷിയായ ഏതോ ഒരു കുട്ടിയാണു ഈ കുത്ത്‌ കേസ്‌ പാട്ടാക്കിയത്‌...
ആ സമയത്തുതന്നെ ഞാന്‍ ദുബായിലെത്തിയതിനല്‍
കൊല കാണാനുള്ള ഭാഗ്യമുണ്ടായില്ല.
കുത്തു കൊടുത്ത വാഴകളില്‍ കുറച്ചെണ്ണം കുത്തില്‍ പിടിച്ചു നിവര്‍ന്നു നിന്നെന്നും
അതില്‍ പിന്നെ 'കൊല' വന്നെന്നും പിന്നെ കത്തിലൂടെയാണറിഞ്ഞത്‌
പിന്നെ കോളേജ്‌ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന സമയത്ത്‌
അപ്രിയമായ കവിതകളും കഥകളും വെട്ടിനിരത്തിയെന്നും
എഡിറ്റോറിയല്‍ ബോര്‍ഡില്‍ തല്‍പ്പരകക്ഷികളെ ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും
താല്‍പ്പര്യമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സ്വയം കവിതയെഴുതി മാഗസിനില്‍ പ്രസിദ്ദീകരിച്ച്‌
ആള്‍മാറാട്ടം നടത്തിയെന്നും മാഗസിനില്‍ പരസ്യം തന്ന് പണം തരാത്തവരെ
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒക്കെ എതിര്‍ ചേരിക്കാര്‍
വെറുതേ പറഞ്ഞുണ്ടാക്കിയതാണെന്ന് മാഗസിനിണ്റ്റെ പ്രസാധനത്തിന്‌ ശേഷം
സഹൃദയര്‍ മനസ്സിലാക്കി എന്നതു ആശ്വാസത്തിനുവക നല്‍കുകയും ചെയ്യുന്നു.

Friday, February 22, 2008

കാലഗണിതം

ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ്‌ ചേര്‍ത്ത്‌
ഋതുക്കളില്‍ നിറം ചേര്‍ത്ത്‌
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചു-
മെണ്റ്റെ കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു.
നഗരം മണ്ണുമാന്തിയിട്ടടിയില്‍ പാത തീര്‍ക്കുന്നു
നരനോ മണ്ണു കോരിയിട്ടരിയില്‍ ചേറ്‍ത്തു തിന്നുന്നു

Monday, February 18, 2008

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...
പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...
പ്രവാസിയുടെ മുറി
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍
‍പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍
‍കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍
സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്..
ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം
ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,
വീട് : തരംഗ സ്വീകരണികളുടെ
ആകെത്തുക.
അച്ചന്‍ : മരുന്നുപുരട്ടിയ ഒരു ചാരുകസേര
മൈക്രോവേവ് തരംഗ വാഹകയായമ്മ
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി
എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് : ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......

Tuesday, January 29, 2008

പ്രവാസി

പെറ്റമ്മയുരുകിയൊരുക്കിവച്ച മണ്ണപ്പത്തിന് രുചി പോരാഞ്ഞ്,
നഗരവല്‍ക്കരിക്കപ്പെട്ട മായക്കാഴ്ചകളുടെ
മണലപ്പമൊുക്കുന്ന പോറ്റമ്മയുടെ
നെഞ്ചകത്തേയ്ക്ക്കുടിയേറിയോര്‍......

നാട്ടുകൊന്നയുടെ കനക വിശുദ്ധി കണി കണ്ട്,
കൊയ്ത്തുപാട്ടിന്റെ നാട്ടു താളത്തിലേയ്ക്ക്
ഉണര്‍ന്നെണീറ്റ പകല്‍ക്കിനാവുകളില്‍ നിന്ന്....

മണല്‍പ്പുറ്റുകളുടെക്ലാവു പിടിച്ച
നിസ്സംഗതാളത്തിന്റെ
ഊഷരതയിലേയ്ക്ക്
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടോര്‍.......

സഹ്യതാഴ്വരകളുടെ മരതക മാന്ത്രികതയില്‍നിന്ന്,
അതിജീവനത്തിന്റെ സമരസാമ്രാജ്യത്വത്തില്‍ നിന്ന്
കടലെടുത്ത് മറുകരയിലേയ്ക്ക് എറിയപ്പെട്ട്
മദ്ധ്യപൂര്‍വ്വേഷ്യന്‍ തീരങളിലെ മണല്‍ക്കാടുകളിലെ,
സ്വയമൊരുക്കിയ മണലറകളില്‍
സെല്‍ നമ്പരുകളുടെ വിളിപ്പേരുകളില്‍
മണല്‍‌വാസത്തിനു വിധിക്കപ്പെട്ടോര്‍....


നിലാത്തുണ്ടുകളെ കിനാക്കണ്ട്
കാറ്റുപിടിച്ച ഈന്തപ്പനയോലകളുടെ
വന്യതാളമേറ്റ് തനതു സംസ്ക്ര്‌തികളുടെ
ഐതിഹാസിക‌മായപാരമ്പര്യത്തിലൂന്നി,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടഒരു ജനതഥി........
കാലം അവര്‍ക്കു പ്രവാസിളെന്ന്വിളിപ്പേര്‍ നല്‍കി.
പട്ടയം കിട്ടിയ പൊക്കിള്‍ക്കൊടിയിലേയ്ക്ക്അവര്‍
നാണ്യപുഷ്പങള്‍ കടല്‍ കേറ്റി വിട്ടു....
പിന്നെയും....
പിന്നെയും....
പിന്നെയും
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner