ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Saturday, February 23, 2008

ഞാനെങ്ങനെ കുത്തുകേസില്‍ പെട്ടു

എട്ടു വര്‍ഷം മുന്‍പ്‌ അവരെന്നെ ഇക്കരയ്ക്കെടുത്തിടുമ്പോള്‍
‍ആറേഴ്‌ കുത്ത്കേസ്‌- അതില്‍ മൂന്നെണ്ണം കൊലയായി മാറിയെന്ന്‌ പിന്നീടണറിഞ്ഞത്‌-
പിന്നെ വെട്ടിനിരത്തല്‍, ഗൂഡാലോചന,
ആള്‍മാറാട്ടം, പീഡനം, സംഘം ചേര്‍ന്നുള്ള ഭീഷണി തുടങ്ങി
ഇനിയൊന്നുമുണ്ടായിരുന്നില്ലഎന്നിലാരോപിതമാകാന്‍....
ആരോപണങ്ങളെല്ലാം ഒരളവില്‍ ശരിയുമായിരുന്നു.
പക്ഷേ അതിനു തക്കതായ കാരണവുമുണ്ടായിരുന്നു.
ഞാന്‍ തന്നെ പറയാം..........
വയല്‍ സംരക്ഷണ പ്രകടനങ്ങളും കാര്‍ഷിക വികസനയത്നങ്ങളും
കൊടുമ്പിരി കൊള്ളുന്ന കാലം
ചേനക്കിടയില്‍ ആടു വളര്‍ത്തുന്നവരുടെയും
വാഴയ്ക്കിടയില്‍ പയറു കുത്തുന്നവരുടെയും ഹരിതവിപ്ളവകാലം...
ചാനലുകള്‍ കാര്‍ഷിക വൃത്തിയിലൂടെ പതിനയിരങ്ങള്‍ സ്വരുക്കൂട്ടുന്നതിണ്റ്റെ
തല്‍സമയനുംഎപ്പിസോഡുകളും പകര്‍ത്തുന്ന കാലം....
ആയിടയ്ക്കാണ്‌ കൃഷിഭവനില്‍ റേഷന്‍ കാര്‍ഡ്‌ കാട്ടിക്കൊടുത്താല്‍
വാഴക്കന്ന് കൂട്ടിക്കൊടുക്കുന്നുണ്ടെന്നറിഞ്ഞത്‌ .
ചേതമില്ലാത്ത കാര്യമല്ലേ വാഴ നടാം എന്ന ആശയം ഉടലെടുത്തത്‌ അങ്ങനെയാണെന്ന് പറയാം
താഴത്തെക്കണ്ടത്തില്‍ പുല്ല്ല് നിറഞ്ഞ്‌ വെറുതേ കിടക്കുന്നുമുണ്ടായിരുന്നു.
നട്ടെന്നു പറയേണ്ടല്ലോ വാഴ വല്ല വാശിയും തീര്‍ക്കണപോലങ്ങ്‌
പടപടാന്നു വലുതായി.
വാഴയ്ക്കറിയില്ലല്ലോ കാറ്റടിക്കുമെന്നും മഴ പെയ്യുമെന്നൊന്നും
ഒടുവിലതു സംഭവിച്ചു.
ഒരു തുലാമാസത്തിലെ ദുര്‍ബല നിമിഷത്തില്‍
ഒരുപാടു വാഴകുമാരിമാര്‍ ആനമയക്കിയടിച്ചവരെപ്പോലെ തലകറങ്ങി,
വാളുവെച്ചു വീണു. അടുത്തെങ്ങും എഴുന്നേല്‍ക്കനാവുമെന്ന പ്രതീക്ഷപോലും ബാക്കിവെക്കാതെ...
പിന്നെ എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ
അനിയത്തിയുടെ കല്ല്യാണത്തിന്‌ പന്തലിടാന്‍ കൊണ്ടു വന്ന മുളങ്കാലെടുത്ത്‌
മീശ വെട്ടുന്ന കത്രികപോലെ കെട്ടിയുണ്ടാക്കി
വാഴയെ താങ്ങി നിര്‍ത്തി.
മിച്ചം നിന്ന വാഴകള്‍ക്കെല്ലാം ശ്രമകരമായ ഈ ദുരിതാസ്വാസ പ്രവര്‍ത്തനം നടത്തേണ്ടിയും വന്നു.
ക്ളാസെടുക്കാന്‍ പോകാറുള്ള പാരലല്‍ കോളേജില്‍ രണ്ടു ദിവസം പോകാന്‍ കഴിഞ്ഞില്ല
എന്നത്‌ ഒരു വാസ്തവം ആണ്‌
വീടിനുമുന്നിലൂടെ കോളെജില്‍ പോയിരുന്ന
വിവരദോഷിയായ ഏതോ ഒരു കുട്ടിയാണു ഈ കുത്ത്‌ കേസ്‌ പാട്ടാക്കിയത്‌...
ആ സമയത്തുതന്നെ ഞാന്‍ ദുബായിലെത്തിയതിനല്‍
കൊല കാണാനുള്ള ഭാഗ്യമുണ്ടായില്ല.
കുത്തു കൊടുത്ത വാഴകളില്‍ കുറച്ചെണ്ണം കുത്തില്‍ പിടിച്ചു നിവര്‍ന്നു നിന്നെന്നും
അതില്‍ പിന്നെ 'കൊല' വന്നെന്നും പിന്നെ കത്തിലൂടെയാണറിഞ്ഞത്‌
പിന്നെ കോളേജ്‌ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന സമയത്ത്‌
അപ്രിയമായ കവിതകളും കഥകളും വെട്ടിനിരത്തിയെന്നും
എഡിറ്റോറിയല്‍ ബോര്‍ഡില്‍ തല്‍പ്പരകക്ഷികളെ ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും
താല്‍പ്പര്യമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സ്വയം കവിതയെഴുതി മാഗസിനില്‍ പ്രസിദ്ദീകരിച്ച്‌
ആള്‍മാറാട്ടം നടത്തിയെന്നും മാഗസിനില്‍ പരസ്യം തന്ന് പണം തരാത്തവരെ
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒക്കെ എതിര്‍ ചേരിക്കാര്‍
വെറുതേ പറഞ്ഞുണ്ടാക്കിയതാണെന്ന് മാഗസിനിണ്റ്റെ പ്രസാധനത്തിന്‌ ശേഷം
സഹൃദയര്‍ മനസ്സിലാക്കി എന്നതു ആശ്വാസത്തിനുവക നല്‍കുകയും ചെയ്യുന്നു.

Friday, February 22, 2008

കാലഗണിതം

ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ്‌ ചേര്‍ത്ത്‌
ഋതുക്കളില്‍ നിറം ചേര്‍ത്ത്‌
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചു-
മെണ്റ്റെ കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു.
നഗരം മണ്ണുമാന്തിയിട്ടടിയില്‍ പാത തീര്‍ക്കുന്നു
നരനോ മണ്ണു കോരിയിട്ടരിയില്‍ ചേറ്‍ത്തു തിന്നുന്നു

Monday, February 18, 2008

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...
പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...
പ്രവാസിയുടെ മുറി
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍
‍പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍
‍കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍
സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്..
ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം
ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,
വീട് : തരംഗ സ്വീകരണികളുടെ
ആകെത്തുക.
അച്ചന്‍ : മരുന്നുപുരട്ടിയ ഒരു ചാരുകസേര
മൈക്രോവേവ് തരംഗ വാഹകയായമ്മ
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി
എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് : ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner