ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Tuesday, November 17, 2009

സൈബര്‍ പ്ലാന്‍(കവിത)

പെരുമഴ പെറ്റിട്ട ചാറ്റലില്‍,
കുഞ്ഞിന്‍റെ തോരാത്ത മൂക്കൊലിപ്പ്,
മേഘം പുരട്ടിയ കരിനിഴല്‍ കാറിന്‍റെ
ഗ്ലാസില്‍ കനച്ചെന്‍റെ കാഴ്ച മങ്ങി.
മഴ വേണ്ട മണ്‍സൂണും,
അത് മറിച്ച് വില്‍ക്കാം
യൂടൂബിലൊന്ന് വിരലമര്‍‌ന്നാല്‍
മഴ വീഴും;ഹെഡ്സെറ്റിലിടി മുഴങ്ങും

ഡസ്ക് ടോപ്പാണിന്നെന്‍റെ കൃഷിയിടം
ടൂള്‍സില്‍ പരതുന്ന വിരലുകള്‍ കര്‍ഷകര്‍

ആദ്യമൊരു തെങ്ങ് നടാം
ബോക്സ് ടൂളെടുത്തൊരു നീണ്ട വര!
സി.എം.വൈ.കെ.യില്‍ നിറം പകര്‍ത്താം
വര വളച്ചിത്തിരി മണ്ണിളക്കം
മഞ്ഞയും സിയാനുമൊരിത്തിരി വട്ടത്തില്‍,
വെറുതേകലര്‍ത്തിയാല്‍ തേങ്ങയായി.
ക്ലോണ്‍ ടൂളിലെത്രയും കുല പകര്‍ത്താം
മണ്ഡരിയില്ലാത്ത, കൂമന്‍ കുത്താത്ത,
കാമ്പൊന്നുമില്ലാത്ത നല്ലതേങ്ങ!
കാമ്പെന്തിന് കാഴ്ചയുണ്ടേല്‍....

അതിരിലൊരിത്തിരി മുളവരയ്ക്കാം
സിയാനില്‍ മഞ്ഞചേര്‍ത്തൊരു
വളഞ്ഞ വര! മുള.
അര്‍ദ്ധവൃത്തം വെച്ച് കമ്പ് ചേര്‍ക്കാം
ഒറ്റയ്ക്ക് നീണ്ട് നിവര്‍ന്ന് പൊങ്ങും
അതിരുകള്‍ കൈയ്യേറി മുള്‍മുദ്രവെയ്ക്കും
ഓരോരുത്തരുമൊറ്റത്തടി, കൊമ്പില്ല,
ചില്ലയില്ലിലപ്പെരുപ്പിന്റെ ജാഡയില്ല,
ഇലയെന്തിന്?
ചപ്പില കത്തിക്കാന്‍ മുത്തിയില്ല
മുക്കാലടുപ്പുമില്ല!

വീടൊന്ന് വയ്ക്കണം,
ഹോം ഫോണ്ടുകളിലത് റെഡിമെയ്ഡ് കിട്ടും
ഇഷ്ടനിറം ചേര്‍ത്ത് മനം നിറയ്ക്കാം
പ്ലാന്റ് ഫോണ്ടിട്ട് ലാന്‍ഡ്സ്കേപ്പ് ചെയ്യാം..

വീട്ടിലിനി പേരിനൊരു പെണ്ണിന്‍റെ കോലം വേണം
രണ്ട് മുഴുവട്ടം, പിന്നൊരു ദീര്‍ഘവൃത്തം!
പെണ്ണായി!
കൈ വേണ്ട കാല്‍ വേണ്ടത് മെനക്കെടാണ്.
ചാറ്റ് ബോക്സുണ്ട്, വേറെ വായ് വേണ്ട
സ്മൈലിയുണ്ട്, കുഞ്ഞിച്ചിരി
വേറെ വേണോ?

Tuesday, November 10, 2009

സ്വന്തക്കാരാകുന്നതിനെക്കുറിച്ച്...(കവിത)

നാസ്സര്‍ സ്ക്വയറില്‍,
കള്ള ടാക്സിയില്‍ ആളെക്കയറ്റാന്‍
"ഏക് ആദ്മീ ബാകീ ഹൈ ഭായ്"
എന്ന് മന്ത്രിക്കുന്ന ഡ്രൈവറുടെ പിറകില്‍
ഷാര്‍ജ്ജയ്ക്ക് പോകാന്‍ കാത്തു നില്‍ക്കുമ്പോള്‍
കുറച്ച് നേരത്തേയ്ക്ക് ഞാന്‍,
കുളിയ്ക്കാത്ത, പല്ല് തേയ്ക്കാത്ത, പൈജാമയലക്കാത്ത
പാക്കിസ്ഥാനി ഡ്രൈവറുടെ സ്വന്തക്കാരനാകുന്നു!


നൈഫ് റോഡില്‍,
മലബാറി, ബംഗാളി, പാക്കിസ്ഥാനി,
ഫിലിപ്പീനി, ചീനി, റൂസി.....
പൂരാ ലഡ്കീ കൊ പച്ചാസ് റുപ്പിയാ ഹൈ ഭായ്
എന്ന് മന്ത്രിച്ചു നില്‍ക്കുന്നവര്‍ക്കിടയിലൊരുവനോട്
പെണ്ണിന്‍റെ നിറവും ഗുണവും ചോദിച്ച്,
ഒരു വെടിമരുന്നിനെങ്ങനെ തീക്കൊടുക്കു-
മെന്നൂറിച്ചിരിച്ചിരിക്കുന്ന രാസയാമങ്ങളില്‍
ഞാന്‍ ആ ബംഗാളി വടുവന്‍റെ
"ഹമാരാ ആദ്മിയാകുന്നു"


തലയില്‍ പൂവും മുലയില്‍ കസവും ചുറ്റി,
ടേബിളിനരികിലിരുന്ന്,
പതയുന്ന ബീറൊഴിച്ച് കുടിപ്പിക്കുന്ന
സുന്ദരിയെയും പിസ്തായും ബിയര്‍ ജഗ്ഗിനെയും
മടുത്ത്, ഇരുട്ടുമുറി വിടുന്നത് വരെ
ഞാനവളെയും അവളെന്‍റെയും .....


"കോപ്പി വാച്ചെസ്, സണ്‍ഗ്ലാസെസ്.....
വെരി ചീപ് പ്രൈസ്, ഹാവ് എ ലുക്ക്"
എന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ വിളിക്കുന്ന,
ഗോള്‍ഡ് സൂക്കിലും മീനാബസാറിലും
കറങ്ങിനടക്കുന്നവരിലൊരുവനോട്
റോളക്സിന്‍റെ കോപ്പിക്കെന്താ വില?
എന്ന് ചോദിച്ച് ഫ്ലാറ്റുകള്‍ക്കുള്ളില്‍
ഒതുക്കിവച്ച വില്പ്പന കേന്ദ്രത്തിലെത്തുന്നതു വരെ
ഞാന്‍ കാസര്‍ഗോടന്‍ ചുള്ളന്‍റെ സ്വന്തക്കാരനാകുന്നു..


ബലദിയ അനുവദിച്ച സമയം കഴിഞ്ഞ്,
ഫിഷ്മാര്‍‌ക്കറ്റില്‍ ലൈറ്റണച്ചാല്‍
പുറത്ത് പമ്മി നിന്ന് ചാളയും ഹാമൂറിന്റെ തലയും
സ്റ്റോക്കുണ്ടെന്ന് പറഞ്ഞ് നില്‍ക്കുന്ന
മീന്‍കാരന്‍റെ വണ്ടിക്കടുത്തെത്തി
ഇരുട്ടില്‍ തപ്പിത്തടഞ്ഞ് മീന്‍ കവര്‍ വാങ്ങുന്നത് വരെ
ഞാനാ മലബാറി മീന്‍കാരന്‍റെ
മ്മടെ ആളാവുന്നു....


അവളില്ലാതെ ഞാനില്ലെന്ന്
മൂര്‍ഛിക്കുന്ന വൈകാരിക സുരക്ഷിതത്വത്തിന്റെ
മേല്പ്പാലത്തിനൊടുവില്‍
അവളുടെ കെട്ട് നടക്കുന്നന്ന് വരെ
ഞാനവളുടെയും അവളെന്‍റെയും
ഉമ്മകള്‍ കൈമാറുന്നു....
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner