ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Monday, July 7, 2008

തണലിന്‌ ഒരു തണല്‍ മോഡല്‍ കവിത

ഞാലിക്കുടപ്പന്റെ തൊലി പൊളിച്ചുള്ളിലെ
കണ്ണു കീറാത്തുണ്ണിയെ പുറത്തിട്ട്
കാറ്റു തേവിക്കറുപ്പിച്ചുന്മാദ നൃത്തമാടുന്നൂ
കവിതച്ചുടലക്കാളിയും ഭൃത്യരും.
തണലേ, മടങ്ങി വാ, കാക്കപ്പാതി താ,
പിന്നെ, ചേമ്പും ചേനത്തണ്ടും ചേര്‍ത്ത
കവിതപ്പുഴുക്കു താ,
സ്വന്തമാത്മാവിനെ ശംഖിലേക്കൂതി
നിന്പാമര‍നൂരിചുറ്റിനിന്നെത്തിരയുന്നു.
നീയില്ലാകുലത്തിനെ വേരില്ലാമരമെന്നോതി
യനൂപനന്തിയില്‍ കേഴുന്നു.
വരികനീയക്ഷരപ്പൂക്കള്‍ തുന്നിയ
പട്ടുമായീത്തണല്‍ച്ചില്ലയില്‍ കൊടിയേറ്റാന്‍.

ഗീത
മോതിയീ ബൂലോക വഴികളെ
ധന്യയാക്കുമീ ചേച്ചിക്കു നീയൊരു
കവിത നിറച്ച മുളങ്കൊട്ടയേകുക.
.................................


"അറേബ്യന്‍ ദീപശിഖ" എന്ന കവിത ഇവിടെ വായിക്കാം

Saturday, June 21, 2008

അറേബ്യന്‍ ദീപശിഖ (കവിത)

പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു.

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
വഴികളിലൂടീ നഗരം കണ്ടും, കേട്ടും
കനലുകളേന്തീട്ടോടീടുന്നു.

ഗലികളിടവഴികളിലന്തിച്ചന്തയില-
ന്തിയുരുക്കും നഗരപ്രഭയില്‍,

ആഫ്രിക്കന്‍ വനഗുഹകളിലന്തി-
ക്കുചേലരാറ്ത്തിയിറക്കും ഗലിയില്‍,

സ്വര്‍ണ്ണപ്പല്ലുകളിലിരകളെ വീഴ്ത്തീ
രാവിന്‍ വിലകളെ ലേലം ചെയ്യും
റഷ്യസ്ഥാനികളലയും തെരുവില്‍,

പകലിടവേളകളാക്രിച്ചന്തക,ളന്തി-
ക്കാന്തലിനന്യായത്തുക വാങ്ങും
ചൈനീസ് മതിലിന്നിടയില്‍,

കുബേരദേശികളന്തിപകുക്കാന്‍
മാറ്റിക്കെട്ടിയ ലബനോണ്‍ പുരയില്‍,

ചോരപൊടിഞ്ഞധരം, കണ്ണില്‍
കലിതേച്ചാടും മദ നൃത്തപ്പുരയില്‍,

ജലകന്യക താളം മീട്ടും, മധു,
മദ്യം ചുരയുന്നുരുവില്‍,

കിഴിഭാരം കലയെപ്പുല്‍കും
പരദേശികളാടുമരങ്ങില്‍,

അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍,

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.



വേശ്യാബിംബങ്ങള്‍ എന്ന കവിത ഇവിടെ വായിക്കാം

പുനറ്വായനയ്ക്കായ് സുമനസ്സുകള്‍ക്ക്.....

Sunday, June 15, 2008

വേശ്യാബിംബങ്ങള്‍


മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍‌മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.

വിളക്കുമരത്തില്‍നിന്നകന്ന്
കര്‍മ്മി‍കള്‍ക്ക് മാത്രം കാണാവുന്ന നഗ്നതയില്‍
പ്രയോഗകാലങ്ങള്‍ക്കായ്
ഒടിയക്കോലങ്ങള്‍
മുലയില്ലാപ്പശുവായും
വരിയുടഞ്ഞ കാളയായും
നിലം തൊടാതെയിരുട്ടുകുടിക്കുന്നു,
കയറില്ലാതെ ബന്ധിച്ച
വേലിത്തറികളില്‍ നിന്ന്
മന്ത്രപ്പുരയിലേക്ക്
പരികര്‍മ്മികളാലാനയിക്കപ്പെടുന്നു
നഗരനാരീബിംബങ്ങള്‍.

അരച്ചുറ്റില്‍ വെയില്‍‌പ്പൂക്കള്‍ തുന്നി,
വാഴയിലയില്‍ മുലക്കച്ചകെട്ടി,
കാമഭിത്തികെട്ടിയ കടല്‍‌ത്തീരങ്ങളില്‍
വെയില്‍ തിന്നുന്നവര്‍.
തിരദാഹം കടല്‍ വലിയുമ്പോള്‍
പൊക്കിള്‍ചുഴിയിലവശേഷിക്കുന്ന
സ്വറ്ണ്ണമണലുകളില്‍
വേതനം തിരയുന്ന ഗണികാബിംബങ്ങള്‍
വിനോദതീരങ്ങളില്‍.

Tuesday, June 10, 2008

പ്രതിഷേധത്തില്‍ പങ്കാളിയാകുന്നു.


മലയാളം ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ മോഷ്ടിക്കുകയും
പ്രതികരിച്ചവരെ അധിക്ഷേപിക്കുകയും
ചെയ്ത സൈബറ് കുറ്റവാളികളോടുള്ള പ്രതിഷേധത്തില്‍
പങ്കാളിയാകുന്നു.
കൂടുതല്‍ വിവരങ്ങള്‍ ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍

Back 2 My Poems Home Page

Tuesday, June 3, 2008

പേര്‍ഷ്യാപര്‍വ്വം

'ബാന്ദ്രേ അബ്ബാസിന്‍' വേലിയേറ്റത്തില്‍
തിരതീണ്ടിയ പരദേശി നീ,
അമീര്‍ ജഹാംഗീര്‍ ചാച്ചാ.....

കല്ലിച്ച അകപ്പൂഞ്ഞകളില്‍ സ്വപ്നം കുതിര്‍ന്ന മണല്‍പ്പച്ചകള്‍...
മദ്ധ്യധരണ്യാഴിയിലെ സ്വയം ഭൂവായ ഒട്ടകച്ചാലുകളിലൂടെ,
കടല്‍ കാമിച്ച് വറ്റിച്ച്, ഒടുവില്‍
ശിരോപാദം എണ്ണപ്പുഴകളെ സുരതം ചെയ്ത
മഞ്ഞത്താഴ്വരകളിലേക്ക്
താങ്കളടങ്ങിയ സാറ്ത്ഥവാഹക സംഘം.

കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കുമെന്തു പ്രസക്തി?
എന്നു നിരൂപിച്ചു കുതിച്ച യൗവ്വനം.
ഞാനീമണ്ണിന്റെ കനിവ്;
ഒടുവിലതിലെനിക്കൊരു പെട്ടി!
എന്നൊരു മദ്ധ്യപര്‍വ്വം
ഋതുവിന്‍ പീള ചേറ്ത്തടഞ്ഞ പ്രവാസത്തിന്‍റ്റെ
ഒറ്റമുറിയിലൊരു സായം കാലം.

വരണ്ട കണ്ണുകളിലെ തീക്കാറ്റിന്
ചത്വര തണുപ്പിന്റെ ഭൗതികച്ചുമരുകളില്‍
ഒരു നേര്‍ത്ത വിള്ളലേല്പ്പിക്കാന്‍പോലുമാകില്ല.

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോടിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?


ഏലവും തേക്കും പൂത്ത പനന്തടുക്കില്‍ നിന്ന്
താങ്കളടര്‍ന്നപ്പോള്‍
അതിനെന്റെ തുറമുഖത്തിന്റെ അണ്ടിയെണ്ണയുടെ ഗന്ധം

ഇടിഞ്ഞു കുതിര്‍ന്ന ചുണ്ടുകളില്‍
ദ്രാവിഡ ചുംബനത്തിന്റെ കരിവളപ്പൊട്ടുകള്‍

നീ കുടിച്ചു തുഴഞ്ഞ ആര്യകുംബത്തിന്റെ
മുലക്കണ്ണുകളുടെ തീരസ്മൃതികളില്‍
അസുരകാലത്തിന്റെ അണുവിന്യാസമാണ്‌.

ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോടിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.

പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം.

__________________________________________________________________
"ബാന്ദ്രേ അബ്ബാസ്" : "ബന്തര്‍പോസ്ത്" , "ബന്തറ‍ബോസ്" എന്നൊക്കെ വാമൊഴിയില്‍
അറിയപ്പെടുന്ന ഇറാനിലെ പ്രശസ്തമായ തുറമുഖം.

സമര്‍പ്പണം : അമീര്‍ ജഹംഗീര്‍ ചാച്ചായ്ക്ക്,
എഴുപതുകളിലും അതിനു മുന്‍പും ലോഞ്ചുകളിലും, ഒട്ടകപ്പുറത്തേറിയുമൊക്കെ
ഇറാനില്‍ നിന്നും മറ്റു അറബ് പ്രവിശ്യകളില്‍ നിന്നുമൊക്കെയായി ഇവിടെയെത്തി
ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍
മതിയായ താമസരേഖകളില്ലാത്തതിനാല്‍ നാടു കടത്താന്‍
വിധിക്കപ്പെട്ടവരുടെ ഒരു പ്രധിനിധി
പിന്നെ അനുദിനം കുടിയിറക്ക് ഭീഷണി നേരിടേണ്ടി വരുന്ന പാവം പ്രവാസികള്‍ക്കും.

Saturday, May 10, 2008

ചില നെടുവീര്‍‌പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)

രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.

ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ ‍പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാം‌വേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്‌
നീയെന്നെ കാത്തു പോന്നു.

നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
‍ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
‍ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍‌ മല്‍‌സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.

മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍‌ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍‌മടയില്‍ ഒറ്റമല്‍‌സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....

ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍‌ത്ത് നെടുവീര്‍‌പ്പിടുന്നു.

Sunday, April 20, 2008

മരു മഴയുടെ ബഹുവചനങ്ങള്‍















മരുക്കാടുകളിലെ മഴ,
ഒറ്റമുറിയിലടച്ച മുത്തശ്ശിയുടെ ഗദ്‌ഗദങ്ങളുടെ പെയ്തിറങ്ങലാണ്‌.
ചേതന കൊടും ചൂടില്‍ തിളച്ചാര്‍ത്ത്‌
വിലക്കുകളുടെ ഗിരിശൃംഖങ്ങളില്‍ത്തട്ടി ഘനീഭവിക്കുമ്പോള്‍
മഴക്കോളുണ്ടാകുന്നു,
ചുളിഞ്ഞ കണ്ണുകളിലെ കാര്‍മേഘങ്ങളില്‍നിന്ന്‌
സ്മൃഥികളുടെ വെള്ളിനൂലായ്‌ അവ പെയ്തിറങ്ങുന്നു.

മഴ മണല്‍ക്കാടുകളില്‍ ,
കുഞ്ഞനിയത്തിയുടെയാകാംക്ഷയാകുന്നു.
സൈബര്‍ കരിന്തിരിയെരിയുന്ന മിഴികളിലേക്ക്‌
മുത്തശ്ശിക്കഥകളുടെ എള്ളെണ്ണ പകരുമ്പോള്‍
തപിക്കുന്ന ഇളംകോശങ്ങളില്‍ നിന്ന്‌
നേര്‍ത്ത വെണ്‍മുത്തുകളായ്‌ മഴ ഉരുണ്ടിറങ്ങുന്നു.

മരുപ്പടര്‍പ്പിലെ മഴ,
അമ്മയുടെ നോവായുരിഞ്ഞിറങ്ങുന്നു.
നാട്ടുകിനാവിണ്റ്റെ പാല്‍മേഘങ്ങള്‍ കിഴക്കേയതിരിലെ വൈക്കോല്‍ക്കൂനകളില്‍ത്തട്ടിത്തപിക്കുമ്പോള്‍
കടലതിരുകളുടെ വിലക്കുതീരങ്ങളിലേക്ക്‌
ചുടുനിശ്വസമായ്‌ കൊഴിഞ്ഞു വീഴുന്നു.

മണല്‍പ്പാടങ്ങളിലെ മഴ,
ഉരുകുന്നയച്ചണ്റ്റെ ശിഷ്ടജലമാകുന്നു
ജീവതാളങ്ങളുടെ സമവാക്യങ്ങള്‍
നൈരന്തര്യങ്ങളുടെ ഉമിത്തീയില്‍ ദഹിക്കുമ്പോള്‍
തീരാക്കടങ്ങളുടെ എണ്ണക്കിണറുകളിലേക്ക്‌
സംസ്ക്കരണത്തിണ്റ്റെയമ്‌ളമഴയായ്‌ പതിഞ്ഞിറങ്ങുന്നു

മണല്‍ത്തിട്ടകളിലെ മഴ,
എണ്റ്റെയെഴുത്താണി തട്ടിമുറിയുന്ന ചോരത്തുള്ളികളാണ്‌. പ്രണയകാലത്തിണ്റ്റെ കടലിടുക്കുകളില്‍നിന്ന്
ഞാന്‍ കുറിച്ചു വിട്ട രാസഗീതികള്‍
മണല്‍മടക്കുകളുടെ സ്ത്രൈണബിംബങ്ങളില്‍ തട്ടിത്തപിക്കുമ്പോള്‍
മദജലമായ്‌ മഴ പെയ്തിറങ്ങുന്നു.

മഴ മണല്‍നഗരിയില്‍,
രാസഗണിതങ്ങളുടെ അന്ത്യോത്തരമാകുന്നു.
നിമിഷവിലകളില്‍ അമര്‍ന്നിറങ്ങുന്ന
ജൈവദ്വന്ത്വങ്ങളുടെ കഥാന്ത്യത്തില്‍
മഴമടുപ്പായ്‌ പെയ്തിറങ്ങുന്നു

മഴ മണല്‍വാസികള്‍ക്കതികാല്‍പ്പനികമായൊരു
കവിതയാകുന്നു.
Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner